സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പാടില്ല: കേന്ദ്രത്തിന് അധികാര പരിധി നീട്ടി നൽകാനാവില്ല
ദില്ലി: കേസന്വേഷണത്തിന് സിബിഐയ്ക്കുള്ള അധികാര പരിധി സംബന്ധിച്ച നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാതെ സിബിഐയ്ക്ക് കേസുകൾ അന്വേഷിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളുടെ അംഗീകാരമില്ലാത്ത പക്ഷം സിബിഐയ്ക്ക് അന്വേഷണ പരിധി ഉയർത്താൻ കഴിയില്ലെന്നും കോടതി ഇതോടെ വ്യക്തമാക്കിയിട്ടുണ്ട്. അഴിമതിക്കേസിൽ പ്രതി ചേർത്തിട്ടുള്ള ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ഉത്തർപ്രേദശിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.
ഇബ്രാഹിം കുഞ്ഞിന് ജാമ്യമോ അതോ വിജിലന്സ് കസ്റ്റഡിയോ; ചൊവ്വാഴ്ച അറിയാം
കേസ് അന്വേഷണത്തിന് സംസ്ഥാനത്തിന്റെ സമ്മതം നിർബന്ധമാണെന്നും സംസ്ഥാനത്തിന്റെ സമ്മതം ലഭിക്കാതെ കേന്ദ്രസർക്കാരിന് കേന്ദ്ര ഏജൻസിയായ സിബിഐയുടെ അന്വേഷണ പരിധി ഉയർത്താൻ സാധിക്കില്ല. നിയമം ഭരണഘടനയുടെ ഫെഡറൽ ഘടനയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിആർ ഗവായ്, എംഎം ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.
സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം പാടില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുള്ള എട്ട് സംസ്ഥാനങ്ങൾക്കാണ് കോടതി വിധി നിർണ്ണായകമായിത്തീരുക. കേരളത്തിന് പുറമേ രാജസ്ഥാൻ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ്, മിസോറാം എന്നീ സംസ്ഥാനങ്ങൾ സിബിഐയ്ക്ക് നൽകിയിരുന്ന പൊതു അനുമതി നേരത്തെ പിൻവലിച്ചിരുന്നു. കഴിഞ്ഞ മാസം അനുമതി റദ്ദാക്കിയ കേരളമാണ് ഈ പട്ടികയിലുള്ള ഏറ്റവും അവസാനത്തെ സംസ്ഥാനം. ബിജെപിയിതര സർക്കാരുകൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് സിബിഐയുടെ നീക്കങ്ങൾക്ക് പരിധി ഏർപ്പെടുത്തിയിട്ടുള്ളത്.
Recommended Video
സിബിഐയുടെ അധികാരങ്ങളും അധികാര പരിധിയും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് അപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ അനുമതി നൽകുന്നതാണ് വകുപ്പ് അഞ്ച്. എന്നാൽ സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിൽ മാത്രമാണ് അന്വേഷണം നടത്താൻ സാധിക്കുകയുള്ളൂവെന്നും സുപ്രീം കോടതി വ്യക്തമാക്കി.