വിവാദ കടല്‍ക്കൊലക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു, 10 കോടി നഷ്ടപരിഹാരം കൈമാറി
ദില്ലി: ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട വിവാദ കടല്‍ക്കൊലക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. നീണ്ട ഒന്‍പത് വര്‍ഷക്കാലത്തെ നിയമയുദ്ധത്തിനൊടുവിലാണ് കേസ് അവസാനിപ്പിക്കാനുളള തീരുമാനം. കേസില്‍ നഷ്ടപരിഹാരത്തുകയായ 10 കോടി രൂപ ഇറ്റലി സര്‍ക്കാര്‍ കെട്ടി വെച്ചിരുന്നു. ഇതോടെയാണ് കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുകയായ 10 കോടി കേരള ഹൈക്കോടതിക്ക് കൈമാറി.
മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവരാണ് ഇറ്റാലിയന്‍ നാവികരായ സാല്‍വത്തോറ ജെറോ, മാസിമിലാനോ ലത്തോറ എന്നിവരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നഷ്ടപരിഹാരത്തുകയില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നല്‍കുക. ബോട്ടുടമയായ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നല്കി. ധനസഹായം വിതരണം ചെയ്യുന്നതിന് ഒരു ജഡ്ജിയെ ചുമതലപ്പെടുത്താന്‍ ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊവിഡ് കാലത്ത് ഭക്ഷണ വിതരണവുമായി സന്നദ്ധ സംഘടനകൾ- ചിത്രങ്ങൾ
2012 ഫെബ്രുവരി 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രെഡിയുടെ സെയിന്റ് ആന്റണി എന്ന ബോട്ടില്‍ ജെലസ്റ്റിനും അജീഷും ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. എന്റിക്ക ലെക്സി എന്ന എണ്ണക്കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്ന സാല്‍വത്തോറെ ജെറോണും മാസിമിലാനോ ലത്തോറയും മുന്നറിയിപ്പുകളൊന്നും കൂടാതെ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ഈ കപ്പല്‍ നാവിക സേന കണ്ടെത്തുകയും ഫെബ്രുവരി 19ന് രണ്ട് നാവികരേയും കേരള പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കടല്‍ക്കൊലക്കേസ് അന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുത്തു. അതിനിടെ 2013ല്‍ പ്രതികള്‍ക്ക് ഇറ്റലിയിലേക്ക് തിരിച്ച് പോകാന്‍ അനുമതി നല്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വിവാദമായി. പ്രതികള്‍ രണ്ട് പേരും തിരിച്ച് ഇന്ത്യയിലേക്ക് എത്തിയെങ്കിലും രണ്ട് പേരെയും ഇറ്റലിക്ക് വിട്ട് നല്കി. അതിനിടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
വ്യത്യസ്ത ലുക്കില്‍ കാവ്യ ഥാപ്പര്‍; നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം