ഉന്നാവോ പീഡനം: കേസുകള്‍ ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവ്, ഇരയുടെ കത്ത് സിബിഐക്ക്!
ദില്ലി: ഉന്നാവോ പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. സുരക്ഷാ ഭീഷണി സംബന്ധിച്ച് പെണ്‍കുട്ടി സമര്‍പ്പിച്ച കത്തും സിബിഐക്ക് കൈമാറും. കേസിന്റെ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും പുരോഗതി വ്യാഴാഴ്ച തന്നെ കോടതിയെ അറിയിക്കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇതിന് പുറമേ 12 മണിക്ക് സിബിഐ ഉദ്യോഗസ്ഥരോട് ഹാജരാകാനും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് പരിണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജൂലൈ 12 ന് പെണ്‍കുട്ടി അയച്ച കത്താണ് പരിഗണിച്ചത്.
അതേസമയം പെണ്‍കുട്ടിയ്ക്ക് സുരക്ഷാ ഭീഷണിയുള്ളത് സംബന്ധിച്ച കത്ത് ലഭിച്ചില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ പ്രതികരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് കേസില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണ് രഞ്ജന്‍ ഗോഗോയിയുടെ പ്രതികരണം. സുപ്രീംകോടതി സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടോടെയാണ് കത്ത് പരിഗണിച്ചത്.
ജൂലൈ 28ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ 19 കാരിയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതോടെയാണ് പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച കത്ത് കോടതി പരിഗണിക്കുന്നത്. ജൂലൈ 12ന് പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി സംബന്ധിച്ച് സമര്‍പ്പിച്ച കത്ത് തനിക്ക് മുമ്പിലെത്തിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്നും രഞ്ജന്‍ ഗോഗോയ് കൂട്ടിച്ചേര്‍ക്കുന്നു. ബിജെപി എംഎല്‍എയും പീഡനക്കേസിലെ മുഖ്യപ്രതിയുമായ കുല്‍ദീപ് സെങ്കാറിനെതിരെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിരല്‍ ചൂണ്ടുന്നത്.

കേസില്‍ നിന്ന് പിന്മാറാന്‍ ഭീഷണി
പീഡനക്കേസില്‍ നിന്ന് പിന്നോട്ട് പോകാന്‍ ചിലര്‍ ആവശ്യപ്പെടുന്നുവെന്നും തനിക്ക് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി ചീഫ് ജസ്റ്റിസിനുള്ള കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആളുകള്‍ വീട്ടില്‍ വന്ന് കേസില്‍ നിന്ന് പിന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വ്യാജ കേസില്‍ കുടുംബത്തെ ജയിലില്‍ അടക്കുമെന്ന് ഭീഷണി മുഴക്കിയതായും കത്തില്‍ പറയുന്നു. ജൂലൈ 28നുണ്ടായ കാര്‍ അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെടുകയും അഭിഭാഷകനും പെണ്‍കുട്ടിയ്ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ സുരക്ഷാ ഭീഷണി ചര്‍ച്ചയാവുന്നത്. കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

സര്‍ക്കാരിന് സമ്മര്‍ദ്ദം
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെതിരെ നടപടിയെടുക്കുന്നതിന് യുപി സര്‍ക്കാരിന് മേല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഞായറാഴ്ച നടന്ന അപകടത്തിന്റെ കേസ് സിബിഐക്ക് കൈമാറിയതോടെ അന്വേഷണ ഏജന്‍സി എംഎല്‍എ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ ബുധനാഴ്ച കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഉത്തര്‍പ്രദേശ് പോലീസ് സെങ്കാറിനും സഹോദരുമെതിരെ കൊലപാതക ശ്രമത്തിനും ഗൂഡാലോചനക്കും കേസെടുത്തിട്ടുണ്ട്. 2017ല്‍ എംഎല്‍എ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

പിതാവിന്റെ കസ്റ്റഡി മരണം
എംഎല്‍എക്കെതിരെ പീഡനനക്കേസില്‍ പരാതി നല്‍കിയതോടെ കള്ളക്കേസില്‍ ജയിലിലടച്ച പെണ്‍കുട്ടിയുടെ പിതാവ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെ എംഎല്‍എയുടെ സഹോദരനും അനുയായികളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ജയിലില്‍ വച്ച് ശരിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ച് ഏപ്രില്‍ 9ന് മരണമടയുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ സിബിഐയാണ് സെങ്കാറും സഹോദരനും രണ്ട് പോലീസുകാരും ഉള്‍പ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്തത്.

അപകടം ഇല്ലാതാക്കാനെന്ന്
ജൂലൈ 28ന് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ചാണ് പെണ്‍കുട്ടിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കാറിനിടിച്ച ലോറിയുടെ നമ്പര്‍ പ്ലേറ്റ് മായ്ച്ച നിലയിലായിരുന്നു. ഇതിന് പുറമേ അപകടം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരുടെ അഭാവവും അപകടം സംബന്ധിച്ച് കുടുതല്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. കാര്‍ അപകടം തങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും ആരോപിച്ചിരുന്നു.












Click it and Unblock the Notifications