ദില്ലി അന്തരീക്ഷ മലിനീകരണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം!
ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. പരിഷ്കൃത രാജ്യത്ത് നടക്കാൻ പാടില്ലാത്തതാണ് രാജ്യ്ത് സംഭവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇതേ സ്ഥിതി ദില്ലിയിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി നിലവിലെ സാഹചര്യങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ!
സർക്കാർ സംവിധാനം വേണ്ട വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പും നൽകി. വായുമലിനീകരണത്തിന്റെ പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയപോരിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു.
പ്രശ്നപരിഹാരത്തിനല്ല, കണ്ണിൽ പൊടിയിടാനാണ് എല്ലാവരും ശ്രമിക്കുന്നത്. എല്ലാ വർഷവും ഇത് ആവർത്തിക്കുകയാണ്, രാഷ്ട്രീയമല്ല പകരം മലിനീകരണത്തിന് പരിഹാരമാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വായുമലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ഒറ്റ- ഇരട്ട നമ്പർ വാഹനനിയന്ത്രണം നടപ്പാക്കിയിരുന്നു. ദില്ലി കൂടാതെ ഉത്തർപ്രദേശ് ,ബീഹാർ സംസ്ഥാനങ്ങളിലും വായു മലിനീകരണതോത് ഉയരുകയാണ്. മലിനീകരണം രാജസ്ഥാനിലേക്കും വ്യാപിക്കുന്നതായി മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ പറഞ്ഞിരുന്നു.