കർണാടകയിൽ ഇനി എന്ത്? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്, സർക്കാർ വീഴുമോ വാഴുമോ?
ദില്ലി: കർണാടകയിലെ സഖ്യ സർക്കാരിന് ഇന്ന് നിർണായ ദിനം. രാജി അംഗീകരിക്കാൻ സ്പീക്കർക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് 15 വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറയുക. വ്യാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുമ്പെ സഖ്യ സർക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുക സുപ്രീം കോടതിയുടെ നിർണായക വിധിയായിരിക്കും.
എംഎൽഎമാരുടെ രാജിയിലോ അയോഗ്യതയിലോ ഉടനടി തീരുമാനമെടുക്കണമെന്ന് പറയാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കർ ഉന്നയിക്കുന്ന പ്രധാന വാദം. എംഎൽഎമാരുടെ രാജിക്കൊപ്പം വിമതരെ അയോഗ്യരാക്കണമെന്ന അപേക്ഷയും പരിഗണനയിലുണ്ട്, ഇതിൽ രണ്ടിലും ഒരുമിച്ചേ തീരുമാനം എടുക്കാനാകു എന്നും സ്പീക്കർ വാദിക്കുന്നു. അതേ സമയം രാജി വൈകിപ്പിച്ച് കുമാരസ്വാമി സർക്കാരിനെ സഹായിക്കുകയാണ് സ്പീക്കർ രമേശ് കുമാറെന്ന് വിമത എംഎൽഎമാർ ഉന്നയിക്കുന്ന പ്രധാന ആരോപണം. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നു.

കർണാടകയിലെ സഖ്യ സർക്കാരിന്റെ ഭാലി മാത്രമല്ല, നിയമസഭാ നടപടിക്രമങ്ങളിൽ സ്പീക്കർക്കാണോ പരമാധികാരം എന്ന ചോദ്യത്തിനും സുപ്രീം കോടതി വിധിയോടെ വ്യക്തതയുണ്ടാവും. സ്വന്തം ഉത്തരവാദിത്തം നിർവഹിക്കാതെ കോടതിയുടെ അധികാര പരിധിയെ സ്പീക്കർ ചോദ്യം ചെയ്യുകയാണോ എന്ന് ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കോടതി വിമർശിച്ചിരുന്നു. ജൂലൈ 11ന് സുപ്രീം കോടതി നിർദ്ദേശ പ്രകാരം എംഎൽഎമാർ നേരിട്ട് ഹാജരായിട്ടും എന്തുകൊണ്ടാണ് രാജിക്കാര്യത്തിൽ തീരുമാനം വൈകുന്നതെന്നും കോടതി ചോദിച്ചു.
വിമതരുടെ രാജി ബിജെപിയിൽ ചേരാനാണെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് എംഎൽഎമാർക്ക് വേണ്ടി വാദിച്ച മുകുൾ റോത്തഗി പറഞ്ഞു. മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനും ഹാജരായി. കർണാടകയിൽ നടക്കുന്ന രാഷ്ട്രീയ നാടകങ്ങളിൽ ഇന്നത്തെ സുപ്രീം കോടതി വിധി നിർണായക വഴിത്തിരിവാകും.












Click it and Unblock the Notifications