കശ്മീരിലെ നിയന്ത്രണം; ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി
ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെത്തുടര്‍ന്ന് ജമ്മു കശ്മീരിലെ സാഹചര്യത്തെക്കുറിച്ച് ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യമായ മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്ത ഹർജിയില്‍ വാദം കേള്‍ക്കവെ ജമ്മുകശ്മീര്‍ ഭരണകൂടത്തോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്ന ഹർജികള്‍ വിശദമായി കേട്ടതായും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടിവരുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടാണ് ഇക്കാര്യം പറഞ്ഞത്.
''വിശദമായി വാദിച്ച അപേക്ഷകര്‍ ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും മേത്ത ഉത്തരം നല്‍കണം. നിങ്ങളുടെ പ്രതിവാദ സത്യവാങ്മൂലം ഒരു നിഗമനത്തിലെത്താന്‍ കോടതിയെ സഹായിക്കുന്നില്ല. കേസില്‍ നിങ്ങള്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന ധാരണ നല്‍കരുതെന്നും ജസ്റ്റിസുമാരായ ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഫെയ്‌സ് മാസ്‌ക് ധരിച്ച പ്രതിഷേധക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക മീനാക്ഷി അറോറ ആവശ്യപ്പെട്ടു. ഹോങ്കോംഗ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഹോങ്കോങ്ങിലെ സ്ഥിതി കശ്മീരിലെ അവസ്ഥയേക്കാള്‍ വളരെ മോശമായിരുന്നുവെന്നും അവിടെ ദിവസേന പ്രതിഷേധമുണ്ടായിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഇന്ത്യയിലെ സുപ്രീംകോടതി വളരെയധികം പ്രാധാന്യം നല്‍കുന്നതായി ഇതിന് മറുപടിയായി ജസ്റ്റിസ് രമണ പറഞ്ഞു. അതേസമയം അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രശ്നത്തെ ഹോങ്കോംഗ് അഭിമുഖീകരിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസ് ഗവായി അറോറയോട് ചോദിച്ചു. ഇത് ശരിക്കും അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രശ്‌നമായിരുന്നുവെങ്കില്‍, നിയന്ത്രണങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം ഏര്‍പ്പെടുത്തുമായിരുന്നുവെന്ന് അറോറ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications