ഉന്നാവോ കേസ്: സിബിഐ ആവശ്യപ്പെട്ടത് 30 ദിനം, ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി
ഉന്നാവോ കേസ്: സിബിഐ ആവശ്യപ്പെട്ടത് 30 ദിനം, ഏഴ് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം!!
ദില്ലി: ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐയുടെ 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉന്നാവോ സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് സുപ്രീം കോടതി ഉത്തര്‍പ്രദേശില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയിട്ടുണ്ട്. ലോറി അപടകത്തെക്കുറിച്ചുള്ള കേസ് അന്വേഷണത്തിനായി 30 ദിവസത്തെ സമയമാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാഴ്ചയില്‍ കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നാവോ പീഡനക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തര്‍പ്രദേശില്‍ നിന്ന് ഇതിനകം തന്നെ ദില്ലിയിലേക്ക് മാറ്റിയിട്ടുണ്ട്. സിബിഐ ഡയറക്ടര്‍ക്കൊപ്പം ഉന്നാവോ കേസ് സോളിസിറ്റര്‍ ജനറല്‍ ഏറ്റെടുക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
എന്ത് നീതിയാണ് ഉറപ്പുളളത്? യോഗിയുടെ പോലീസിനെ വിറപ്പിച്ച് സ്കൂൾ പെൺകുട്ടി, വീഡിയോ വൈറൽ!
പെണ്‍കുട്ടി സഞ്ചരിച്ച കാറിലിടിച്ച ലോറി അമിത വേഗതയില്‍ തെറ്റായ ദിശയിലാണ് എത്തിയിരുന്നതെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അമിത വേഗതയിലെത്തിയ ട്രക്ക് കാറിന്റെ പിന്നില്‍ നിന്നാണ് ഇടിച്ചതെന്നും സിബിഐ സംഘം ചൂണ്ടിക്കാണിക്കുന്നു. ലോറി തെറ്റായ ദിശയിലെത്തിയതോടെയാണ് കാറിലിടിച്ചതെന്ന നിഗമനത്തിലെത്തിയത്. രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ യുപി മന്ത്രിയുടെ മരുമകനുള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് മന്ത്രി രവീന്ദ്ര പ്രതാപ് സിംഗിന്റെ മരുമകന്‍ അരുണ്‍ സിംഗും കേസെടുത്ത പത്ത് പേരിലുള്ളത്. ഇതിന് പുറമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ള മൂന്ന് ഹോം ഗാര്‍ഡുകള്‍ക്ക് കാരണം നോട്ടീസ് അയക്കുമെന്ന് ഉന്നാവോ എസ്പിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Recommended Video
ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ വെച്ച് ജൂലൈ 28നാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. കേസ് ഏറ്റെടുത്ത സിബിഐയും പോലീസ് കേസെടുത്ത ആള്‍ക്കാര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കാര്‍ അപകടത്തിന് പിന്നില്‍ കുല്‍ദീപ് സിംഗ് സെങ്കാറും ബിജെപി നേതാക്കളുമാണെന്നാണ് പെണ്‍കുട്ടിയുടെ ബന്ധു ആരോപിക്കുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.