അർണബ് ഗോസ്വാമിക്ക് ആശ്വാസം, അറസ്റ്റിൽ നിന്ന് സംരക്ഷണം നീട്ടി നൽകി സുപ്രീം കോടതി
ദില്ലി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് അറസ്റ്റില്‍ നിന്നുളള പരിരക്ഷ നീട്ടി നല്‍കി സുപ്രീം കോടതി. തന്റെ ചാനല്‍ പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ചതിന് അര്‍ണബ് ഗോസ്വാമിക്ക് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ എഫ്‌ഐആര്‍ നിലവിലുണ്ട്. മാത്രമല്ല മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ മുംബൈ പോലീസും അര്‍ണബിന് എതിരെ കേസെടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് അര്‍ണബ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മൂന്നാഴ്ചത്തേക്കാണ് അറസ്റ്റ് ഉള്‍പ്പെടെ ഉളള നടപടികളില്‍ നിന്ന് കോടതി അര്‍ണബിന് സംരക്ഷണം നല്‍കിയിരുന്നത്. കോടതി വിധി പറയുന്നത് വരെ അര്‍ണബിന് അറസ്റ്റില്‍ നിന്ന് നല്‍കിയ സംരക്ഷണം തുടരുമെന്ന് സുപ്രീം കോടതി ഇത്തരവിട്ടു.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമം ആണ് നടക്കുന്നത് എന്ന് ഹരീഷ് സാല്‍വേ ആരോപിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉന്നം വെച്ചിരിക്കുകയാണ്. എ്ല്ലാ പരാതിക്കാരും ഒരു പാര്‍ട്ടിയില്‍ നിന്നുളളവരാണ്. അവര്‍ക്ക് സര്‍ക്കാരിനോട് പ്രശ്‌നമുണ്ട്. അര്‍ണബിനെ ഒരു പാഠം പഠിപ്പിക്കണം എന്നാണ് അവരുടെ ആവശ്യമെന്നും ഹരീഷ് സാല്‍വേ പറഞ്ഞു.
സിബിഐ പോലുളള ഏജന്‍സികള്‍ക്ക് കേസന്വേഷണം കൈമാറണമെന്ന് ഹരീഷ് സാല്‍വെ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ലോക്ക്ഡൗണ്‍ കാലത്ത് അര്‍ണബിനെ ചോദ്യം ചെയ്തുവെന്നും ചോദ്യം ചെയ്ത രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ഹരീഷ് സാല്‍വേ പറഞ്ഞു. മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരായി.
സിബിഐ അന്വേഷണം എന്ന ആവശ്യത്തെ കപില്‍ സിബല്‍ എതിര്‍ത്തു. സിബിഐ അന്വേഷണം എന്നതിനര്‍ത്ഥം കാര്യങ്ങള്‍ നിങ്ങളുടെ കയ്യിലൂടെ പോകും എന്നാണെന്ന് കപില്‍ സിബല്‍ വാദിച്ചു. അര്‍ണബ് ഗോസ്വാമിയെ പീഡിപ്പിക്കുന്നുവെന്ന വാദവും സിബല്‍ തളളി. അര്‍ണബ് വര്‍ഗീയത പ്രചരിപ്പിക്കുന്നത് അവസാനിപ്പിച്ചേ മതിയാകൂ എന്നും കപില്‍ സിബല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് കോണ്‍ഗ്രസ് അധ്യക്ഷയെ കടന്നാക്രമിച്ചത്. ഈ ചർച്ചയിൽ അർണബ് കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ആരോപണം ഉയർന്നിരുന്നു.
കളത്തിലിറങ്ങി ഡികെ ശിവകുമാർ! കയ്യടി നേടി കോൺഗ്രസ്, മണിക്കൂറുകൾക്കകം കരപറ്റി മലയാളികൾ!
വീണ്ടും പരീക്ഷാക്കാലം, മുടങ്ങിയ പരീക്ഷകള്‍ നടത്താന്‍ കേരള സര്‍വ്വകലാശാല, തിയ്യതികള്‍ പ്രഖ്യാപിച്ചു
ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ!