ആരെ കോളനി വിഷയം സുപ്രീം കോടതിയിൽ: തിങ്കളാഴ്ച ഹർജി പരിഗണിക്കും, കേസ് പ്രത്യേക ബെഞ്ചിന്!!
supreme court, Mumbai, arey, case, plea, tree, സുപ്രീം കോടതി, മുംബൈ, ആരെ, കേസ്, ഹർജി, മരം
മുംബൈ: ആരെ കോളനി മരം മുറിക്കലിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ആരെ കോളനി വിഷയത്തിൽ സുപ്രീം കോടതി തിങ്കളാഴ്ച പ്രത്യേക സിറ്റിംഗ് നടത്തും. ഒരു കൂട്ടം നിയമവിദ്യാർത്ഥികൾ സമർപ്പിച്ച പരാതിയാണ് പൊതുതാൽപ്പര്യ ഹർജിയായി മാറ്റിയിട്ടുള്ളത്. ആരെ കോളനിയിലെ 2600 മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച വിഷയം പരിഗണിക്കുന്നതിനായി സുപ്രീം കോടതി പ്രത്യേക ബെഞ്ചിന് രൂപം നൽകിയിട്ടുണ്ട്. മുംബൈ മെട്രോ കാർ ഷെഡ്ഡിന് വേണ്ടി ആരെ കോളനിയിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിനെതിരെ വൻതോതിൽ പ്രക്ഷോഭം ആരംഭിച്ചിരുന്നു. ദസറ പ്രമാണിച്ച് സുപ്രീം കോടതി ജഡ്ജിമാർക്ക് ഒക്ടോബർ ഏഴ് മുതൽ 12 വരെ അവധിയാണ്.
ഈ സാഹചര്യത്തിൽ സുപ്രീം കോടതി വെബ്സൈറ്റിലാണ് ആരെ കോളനി വിഷയം പരിഗണിക്കുമെന്ന കാര്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആരെ കോളനിയിലെ മരം മുറി സംബന്ധിച്ച വിഷയം സുപ്രീം കോടതി ഒക്ടോബർ ഏഴിന് രാവിലെ 10 മണിക്ക് പരിഗണിക്കുമെന്നും ഇതിനായി പ്രത്യേക ബെഞ്ചിന് രൂപം നൽകിയിട്ടുണ്ടെന്നുമാണ് വെബ്സൈറ്റിൽ പറയുന്നത്. ഒക്ടോബർ ആറിന് റിഷ്ണവ് രഞ്ജന്റെ പൊതു താൽപ്പര്യ ഹർജി ലഭിച്ചതോടെയാണ് നടപടിയെന്നും വെബ്സൈറ്റിൽ പറയുന്നു.
നോയിഡയിലുള്ള ഒരു ലോ കോളേജിലെ വിദ്യാർത്ഥികളും സംഭവത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ സമീപിച്ചിരുന്നു. പാരിസ്ഥിതിക പരിഗണന നൽകി മരങ്ങൾ മുറിച്ചു നീക്കുന്ന വിഷയത്തിൽ ഇടപെടണമെന്നാണ് വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യം. മിത്തി നദിയുടെ തീരത്ത് ആരെ കോളനിയിലെ 33 ഹെക്ടർ സ്ഥലത്താണ് കാർ ഷെഡ് നിർമിക്കാനൊരുങ്ങുന്നത്.
ആരെ കോളനിയിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിനെതിരെ സമർപ്പിച്ച ഹർജികൾ കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതി തള്ളിയത്. ആരെ കോളനി വനമല്ലെന്നും കോടതി നിരീക്ഷിക്കുയായിരുന്നു. വെള്ളിയാഴ്ച വിധി വന്നതോടെ വൈകിട്ട് തന്നെ മരങ്ങൾ മുറിച്ചു നീക്കാനും അധികൃതർ ആരംഭിക്കുകയായിരുന്നു. ഇതോടെയാണ് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധവുമായെത്തിയ 29 പരിസ്ഥിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 38 പേർക്കെതിരെ കേസുമെടുത്തിട്ടുണ്ട്.