കോൺഗ്രസിന് തിരിച്ചടി, അർണബ് ഗോസ്വാമിക്ക് സംരക്ഷണം നൽകി സുപ്രീം കോടതി!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അധിക്ഷേപിച്ച് ചാനലില്‍ പരാമര്‍ശം നടത്തിയ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. മൂന്നാഴ്ചത്തേക്കാണ് അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളില്‍ നിന്ന് സുപ്രീം കോടതി അര്‍ണബിന് സംരക്ഷണം നല്‍കിയിരിക്കുന്നത്.
അർണബിനും റിപ്പബ്ലിക് ടിവിക്കും സുരക്ഷ ഉറപ്പാക്കാൻ മുംബൈ പോലീസിനോട് സുപ്രീം കോടതി നിർദേശിച്ചു. വിവിധ സംസ്ഥാനങ്ങളിലായി അര്‍ണബ് ഗോസ്വാമിക്ക് എതിരെ നിരവധി എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരായ എഫ്‌ഐആറുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചത്.
സോണിയയ്ക്ക് അധിക്ഷേപം
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി സംഭവത്തെക്കുറിച്ച് നടത്തിയ ചാനല്‍ ചര്‍ച്ചയിലാണ് അര്‍ണബ് കോണ്‍ഗ്രസ് അധ്യക്ഷയെ കടന്നാക്രമിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നു. അതിനിടെ തന്നെ കോണ്‍ഗ്രസുകാര്‍ ആക്രമിച്ചതായി അര്‍ണബും ആരോപിച്ചു.
അർണബിനെതിരെ പരാതി പ്രളയം
രാജ്യത്താകെ നിരവധി പോലീസ് പോലീസ് സ്‌റ്റേഷനുകളിലാണ് അര്‍ണബിനെതിരെ പരാതികള്‍ ലഭിച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ മധ്യപ്രദേശിലും ജമ്മു കശ്മീരിലും തെലങ്കാനയിലും അര്‍ണബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി അര്‍ണബ് സുപ്രീം കോടതിയില്‍ എത്തുന്നത്.
അറസ്റ്റിൽ നിന്ന് സംരക്ഷണം
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്. ബലം പ്രയോഗിച്ചുളള നടപടികളൊന്നും വരുന്ന മൂന്നാഴ്ച അര്‍ണബിന് എതിരെ കൈക്കൊളളാന്‍ പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിചാരണ കോടതികളില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ അര്‍ണബിന് മുന്‍കൂര്‍ ജാമ്യം എടുക്കാവുന്നതുമാണ്.
വിലക്കാൻ തയ്യാറല്ല
സോണിയാ ഗാന്ധിക്കെതിരെ നടത്തിയത് പോലുളള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയെ വിലക്കണമെന്ന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതി ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. മാധ്യമങ്ങള്‍ക്ക് ഒരു തരത്തിലുളള വിലക്കും ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല അര്‍ണബിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അന്വേഷണത്തോട് സഹകരിക്കണം
അതേസമയം അന്വേഷണവുമായി അര്‍ണബ് പൂര്‍ണമായും സഹകരിക്കണം എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ എഫ്‌ഐആറുകള്‍ ഒരുമിച്ചാക്കുന്നതിന് അര്‍ണബിന് ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആണ് അര്‍ണബിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. തന്റെ കക്ഷിക്കെതിരെ തികച്ചും ബാലിശമായ പരാതികളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് മുകുള്‍ റോത്തഗി വാദിച്ചു.
പ്രകോപനം സ്വാഭാവികം
ഒരേ കാരണത്തിന്റെ പേരില്‍ വിവിധ എഫ്‌ഐആറുകള്‍ അംഗീകരിക്കാനാവില്ലെന്നും റോത്തഗി പറഞ്ഞു.രാഷ്ട്രീയ സംവാദങ്ങള്‍ നടക്കുമ്പോള്‍ പ്രകോപനപരമായ ചോദ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. സന്യാസിമാര്‍ കൊല്ലപ്പെടുകയും അത് ഹിന്ദു സമൂഹത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമുണ്ടായിട്ടുണ്ടെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലാത്തത് എന്നും റോത്തഗി വാദിച്ചു.
എതിർത്ത് കപിൽ സിബൽ
അര്‍ണബ് ഗോസ്വാമിക്കും ഭാര്യയ്ക്കും നേരെ നടന്ന ആക്രമണവും റോത്തഗി സുപ്രീം കോടതിക്ക് മുന്നില്‍ ഉന്നയിച്ചു. മാരകമായ ആക്രമണമാണ് നടന്നതെന്ന് റോത്തഗി പറഞ്ഞു. പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ്. പരാതിക്ക് അടിസ്ഥാനമായ ചര്‍ച്ചയില്‍ അര്‍ണബ് പറഞ്ഞ കാര്യങ്ങള്‍ കപില്‍ സിബല്‍ കോടതിക്ക് മുന്നില്‍ നിരത്തി.
Recommended Video
അർണബിനെന്താണ് പ്രത്യേകത
അര്‍ണബ് പറഞ്ഞ കാര്യങ്ങള്‍ അഭിപ്രായ സ്വാതന്ത്രത്തിന്റെ പരിധിയില്‍ വരുന്നവയാണോ എന്ന് കപില്‍ സിബല്‍ ചോദിച്ചു. ഹിന്ദുക്കളെ ന്യൂനപക്ഷത്തിന് എതിരെ തിരിച്ച് വര്‍ഗീയ കലാപമുണ്ടാക്കാനുളള നീക്കമാണ് അര്‍ണബ് നടത്തുന്നത് എന്നും സിബല്‍ ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര്‍ണബിന് എതിരെ പരാതിപ്പെട്ടതില്‍ എന്താണ് തെറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലും സാധിക്കാത്ത അത്രയും എന്ത് പ്രത്യേകതയാണ് അര്‍ണബിന് എന്നും കപില്‍ സിബല്‍ ചോദിച്ചു.