വിദേശി തബ്ലീഗ്അംഗങ്ങള്‍ക്കെതിരായ കേസുകൾ വേഗത്തിലാക്കാൻ ജില്ലാ കോടതികളോട് സുപ്രീം കോടതി
ദില്ലി: വിദേശി നിയമപ്രകാരമുള്ള കുറ്റം ചുമത്തിയ വിദേശ തബ്ലീഗി ജമാഅത്ത് അംഗങ്ങൾക്കെതിരായ കേസുകൾ വേഗത്തിൽ തിര്‍പ്പാക്കാന്‍ ജില്ലാ കോടതികള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീംകോടതി. വിസ നിയമലംഘനത്തിന്‍റെ പേരില്‍ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെതിരെ വിദേശ തബ്ലീഗി ജമാഅത്ത് അംഗങ്ങൾ സമർപ്പിച്ച നിവേദനങ്ങള്‍ പരിഗണിക്കുമ്പോഴായിരുന്നു കീഴ്ക്കോടതികളോടോള്ളു ജസ്റ്റിസ് ഖാൻവിൽക്കറിന്‍റെ നിര്‍ദേശം.
നിരോധനാജ്ഞ ലംഘിച്ച് നിസാമുദ്ദീനിലെ മർകസ് സമ്മേളനത്തില്‍ പങ്കെടുത്തതിന് തബ്ലീഗി ജമാഅത്തിലെ വിദേശ പ്രതിനിധികളെ കരിമ്പട്ടികയിൽ പെടുത്തിയതിനെതിരെ സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് നവംബർ 20 ന് കൂടുതൽ വാദം കേള്‍ക്കുന്നതിനായി പരിഗണിക്കും. ഇതിനകം കീഴ്‌ക്കോടതികളോട് അവരുടെ കേസുകൾ വേഗത്തിൽ കൈകാര്യം ചെയ്യാനാണ് കോടതി ആവശ്യപ്പെട്ടത്.
35 രാജ്യങ്ങളിൽ നിന്നുള്ള വിദേശികളെ കൂട്ടത്തോടെ കരിമ്പട്ടികയിൽ പെടുത്തുന്നത്, സ്വയം പ്രതിരോധിക്കാനുള്ള അവസരം നൽകാതെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും) ലംഘിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. തന്‍റെ കക്ഷികള്‍ക്കെതിരായി രജിസ്റ്റർ ചെയ്ത കേസുകൾ "നീണ്ടുനിൽക്കുന്ന വ്യവഹാര" ത്തിന്റെ ഒരു കാരണമായി മാറിയിരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ മേനക ഗുരുസ്വാമി കോടതിയില്‍ ബോധിപ്പിച്ചു. പരാതിക്കാരിൽ എട്ട് പേർക്കെതിരായ എല്ലാ ആരോപണങ്ങളും പൂർണമായും ഒഴിവാക്കിയിട്ടുണ്ടെങ്കിലും രാജ്യം വിടാനുള്ള അപേക്ഷകളില്‍ ഇതുവരെ തീർപ്പുകൽപ്പിച്ചിട്ടില്ല.