മന്ത്രിയുടെ മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാമെന്ന് സുപ്രീംകോടതി! ഭീഷണി മകളോട് വേണ്ട...
മന്ത്രിയായ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ 26 വയസുകാരിയായ മകളാണ് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ദില്ലി: കർണ്ണാടകയിലെ മന്ത്രിയുടെ മകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്ന് സുപ്രീംകോടതി. ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ നിന്നും അതിനു നിർബന്ധിച്ച മാതാപിതാക്കളിൽ നിന്നും പെൺകുട്ടിയെ മോചിപ്പിച്ച ശേഷമാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. പെൺകുട്ടിയുടെ മാതാപിതാക്കളും ഭർത്താവും അവരുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
കർണാടകയിലെ മന്ത്രിയായ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ 26 വയസുകാരിയായ മകളാണ് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. മാർച്ച് 14ന് വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമായിരുന്നു യുവതി ഗുൽബർഗയിലെ വീട് വിട്ടിറങ്ങിയത്. തുടർന്ന് ദില്ലിയിലെത്തിയ പരാതിയുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ജാതി പ്രശ്നം...
കർണാടകയിലെ മന്ത്രിയുടെ മകളായ 26കാരി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. നിലവിൽ ബിരുദാനന്തര ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കെയാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചത്. എന്നാൽ മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് പ്രണയമുണ്ടായിരുന്നു. പക്ഷേ, യുവാവിന്റെ ജാതി വ്യത്യസ്തമായതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തു. തുടർന്ന് മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചു.
മർദ്ദിച്ചെന്ന്...
തനിക്കിഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതമല്ലെന്ന് യുവതി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവർ വഴങ്ങിയില്ല. യുവതിയെ നിരന്തരം മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ് വിവാഹം നടത്തിയത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പീഡിപ്പിക്കുമെന്നായിരുന്നു സഹോദരന്റെ ഭീഷണി. അമ്മയും ഇതിന് കൂട്ടുനിന്നു. ഇതിനിടെ കഴിഞ്ഞ മാർച്ച് 14ന് മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞു. തന്റെ ഇഷ്ടപ്രകാരമല്ല വിവാഹം നടക്കുന്നതെന്ന് കാണിച്ച് യുവതി പരാതി നൽകിയിരുന്നെങ്കിലും പോലീസ് നടപടിയെടുത്തില്ല.
രക്ഷപ്പെട്ടു...
വിവാഹം കഴിഞ്ഞ് 20 ദിവസത്തിന് ശേഷമാണ് യുവതി ഗുൽബർഗയിലെ വീട്ടിൽ നിന്നിറങ്ങി ദില്ലിയിൽ എത്തിയത്. തുടർന്ന് മാതാപിതാക്കൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച യുവതി, തന്റെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമല്ലെന്ന് കോടതിയെ അറിയിച്ചു. ബെംഗളൂരുവിലേക്ക് മടങ്ങിപ്പോയി പിജി പഠനം തുടരാനാണ് ആഗ്രഹമെന്നും, എന്നാൽ മാതാപിതാക്കളെ തനിക്ക് ഭയമാണെന്നും യുവതി കോടതിയിൽ പറഞ്ഞു.
നിങ്ങൾ പ്രായപൂർത്തിയായ പെൺകുട്ടിയാണ്...
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിയുടെ ഹർജി പരിഗണിച്ചത്. നിങ്ങൾ ഒരു പ്രായപൂർത്തിയായ വ്യക്തിയാണെന്നും, നിങ്ങൾക്ക് എവിടെ വേണമെങ്കിലും പോകാനും, എന്ത് ചെയ്യാനും സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു സുപ്രീംകോടതി ബെഞ്ച് വിധി പ്രസ്താവത്തിൽ പറഞ്ഞത്. യുവതി ആഗ്രഹിക്കുന്ന രീതിയിൽ അവർക്ക് ജീവിക്കാം. ഭർത്താവോ മാതാപിതാക്കളോ യുവതിയുടെ ജീവിതത്തിൽ ഇടപെടരുതെന്നും യുവതിയുടെ ജീവിതവഴിയിൽ അവർ ഒരു തടസവും സൃഷ്ടിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നൽകാമെന്ന് ഉറപ്പ്...
അതിനിടെ തന്റെ ആധാർ, ഐഡി കാർഡ് ഉൾപ്പെടെയുള്ള രേഖകളും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മാതാപിതാക്കളുടെ കൈയിലാണെന്നും തിരികെ വേണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് യുവതിയുടെ മാതാപിതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇതെല്ലാം തിരികെനൽകാമെന്ന് കോടതിയിൽ ഉറപ്പുനൽകി. യുവതിയുടെ ജീവിതത്തിൽ മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് ഒരുതരത്തിലും ഇടപെടൽ ഉണ്ടാവില്ലെന്നും അഭിഭാഷകൻ ഉറപ്പുനൽകി.
സംരക്ഷണം തേടാം...
എന്നാൽ വിവാഹം അസാധുവാക്കണമെന്ന യുവതിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹബന്ധത്തിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കുടുംബ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ബെംഗളൂരുവിൽ എത്തിയ ശേഷം ഏതെങ്കിലും തരത്തിലുള്ള സുരക്ഷാഭീഷണി നേരിട്ടാൽ പോലീസ് അസിസ്റ്റന്റ് കമ്മീഷണറെ സമീപിക്കാമെന്നും, പോലീസ് സുരക്ഷ ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
എരുമേലിയിൽ നിന്ന് ജെസ്ന എവിടെ പോയി? മൊബൈൽ ഫോണിൽ ഒന്നുമില്ല... അന്വേഷണത്തിന് ഇനി പ്രത്യേകസംഘം...
ഒരു മണിക്കൂറിനിടെ രണ്ട് കൊലപാതകം; ബാബുവിനെ വെട്ടിക്കൊന്നു, നിമിഷങ്ങൾക്കകം സിപിഎമ്മിന്റെ പ്രതികാരം