വികാസ് ദുബെയെ വെടിവെച്ചുകൊന്ന സംഭവം; 2 മാസത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി
ദില്ലി: ഉത്തര്‍പ്രദേശ് ഗുണ്ടാതലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ട കേസില്‍ രണ്ട് മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. സുപ്രീം കോടതിയില്‍ നിന്നം വിരമിച്ച ജഡ്ജി ബിഎസ് ചൗഹാന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. അറുപത്തിയഞ്ചില്‍ പരം കേസുകളില്‍ പ്രതിയായിട്ടുള്ള വികാസ് ദുബെ ജാമ്യത്തിലിറങ്ങിയത് വിശദമായ അന്വേഷണം വേണമെന്നും നേരത്തെ നിര്‍ദേശിച്ചിരുന്നു.
വികാസ് ദുബെ കൊല്ലപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെ യുപി സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷമായി രംഗത്തെത്തിയിരുന്നു. ദുബെക്ക് ജാമ്യം കിട്ടിയത് വ്യവസ്ഥിതിയുടെ വലിയ പരാജയമാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി. വികാസ് ദുബെയെ പോലെയുള്ള ഒരാള്‍ക്ക് ജാമ്യം കിട്ടിയത് ഞെട്ടിപ്പിക്കുന്ന കാര്യമാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചൂണ്ടികാട്ടിയത്.
ജൂലൈ 10 ാം തിയ്യതി രാവിലെയായിരുന്നു വികാസ് ദൂബെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. കാണ്‍പൂരിലേക്ക് പോകുന്നത് വഴി പൊലീസ് വാഹനം അപകടത്തില്‍പ്പെടുകയും രക്ഷപ്പെടാന്‍ ശ്രമിച്ച വികാസ് ദുബെയെ പൊലീസ് വെടിവെക്കുകയുമായിരുന്നു. വികാസ് ദുബെയുടേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമല്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ വികാസ് ദുബെയുടെ സഹോദരന്‍ ദീപ് പ്രകാശ് ദുബെയോട് കീഴടങ്ങണമെന്നാവശ്യപ്പെട്ട് കൊണ്ട് മാതാവ് സരള ദേവി രംഗത്തെത്തിയിരുന്നു. എത്രയും പെട്ടെന്ന് നീ പൊലീസില്‍ കീഴടങ്ങണമെന്നും അല്ലെങ്കില്‍ നീയും നിന്റെ കുടുംബവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കുമെന്നും സരള ദേവി ആശങ്ക പ്രകടിപ്പിച്ചു.
Recommended Video
ഉത്തര്‍പ്രദേശില്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട കേസ് ഉള്‍പ്പെടെ 61 ക്രിമിനല്‍ കേസുകളാണ് ദുബെയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാണ്‍പൂരില്‍ റെയിഡിനിടെയായിരുന്നു ദുബെ പൊലീസുകാരെ വെടിവെക്കുന്നത്. പിന്നീട് ഒളിവില്‍ പോയ ദുബെ മധ്യപ്രദേശില്‍ വെച്ച് അറസ്റ്റിലാവുകയായിരുന്നു. ഇതേ കേസിലെ പ്രതിയാണ് സഹോദരനായ ദീപ് പ്രകാശ് ദുബെയും. സംഭവത്തിന് ശേഷം ഒഴിവില്‍ പേയ ദിപീനായി ഇപ്പോഴും പൊലീസ് അന്വേഷണം തുടരുകയാണ്.
61 ക്രിമിനല്‍ കേസുകളാണ് വികാസ് ദുബെക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ എട്ട് എണ്ണവും കൊലപാതക കേസുകളാണ്. ഇതില്‍ 15 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് വധ ശ്രമത്തിനാണ്. രണ്ടെണ്ണം എന്‍ഡിപിഎസ് നിയമപ്രകാരം(നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്), 7 കേസുകള്‍ ഗുണ്ടാ നിയമ പ്രകാരം, മൂന്നെണ്ണം ആയുധ നിയമപ്രകാരം, ഉള്‍പ്പെടെയാണ് വികാസ് ദുബെക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍.
അടുത്ത ഊഴം കസ്റ്റംസിന്: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് ചോദ്യം ചെയ്യും?
സ്വപ്ന സുരേഷിന്‍റെ വീഡിയോ റെക്കോര്‍ഡര്‍ പിടിച്ചെടുത്തു: കൂടുതല്‍ ഉന്നതരിലേക്കുള്ള തെളിവുകള്‍?