അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രിം കോടതി നിർദ്ദേശം, എട്ടാഴ്ച സമയം
Recommended Video
ദില്ലി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ സുപ്രിം കോടതി നിർദ്ദേശം. മൂന്നംഗ സമിതിയെ മധ്യസ്ഥ ചർച്ചകൾക്കായി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ അഭിഭാഷകനായ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.
ഉത്തർപ്രദേശിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കകം മധ്യസ്ഥ ചർച്ചകൾ തുടങ്ങാനാണ് കോടതി നിർദ്ദേശം. മതിയായ സൗകര്യങ്ങൾ ഒരുക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാലാഴ്ചയ്ക്കുള്ളിൽ ആദ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ചർച്ചകൾ പൂർത്തിയാക്കാൻ എട്ടാഴ്ച സമയമാണ് കോടതി അനുവദിച്ചിട്ടുള്ളത്.
ഭൂമി തർക്ക വിഷയം മധ്യസ്ഥ ചർച്ചകൾക്ക് വിടണമോയെന്ന വിഷയത്തിൽ ബുധനാഴ്ച വാദം പൂർത്തിയായിരുന്നു. അയോധ്യ കേസ് കേവലം ഭൂമി തർക്കം മാത്രമല്ലെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വിവിധ കക്ഷികളോട് മധ്യസ്ഥ ചർച്ചകൾക്കായി പേരുകൾ നിർദ്ദേശിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു.
അതേസമയം കേസിലെ കക്ഷികൾ ആരെങ്കിലും ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിക്കാത്ത പക്ഷം കേസ് വീണ്ടും കോടതിയിൽ എത്തും. മധ്യസ്ഥ ചർച്ചകളുമായി സഹകരിക്കാമെന്ന് സുന്നി വഖഫ് ബോർഡും നിർമോഹി അഖാഡയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹിന്ദു മഹാസഭയ്ക്ക് ഈ നീക്കത്തോട് എതിർപ്പാണ്.
കോണ്‍ഗ്രസ് നേതാവിനോട് സെക്സിസ്റ്റ് പരാമര്‍ശം! ബിജെപി നേതാവിനെ ഭിത്തിയില്‍ ഒട്ടിച്ച് അവതാരക