സുപ്രീം കോടതി ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാൻ ജസ്റ്റിസ് കര്ണ്ണൻ:വിവാദങ്ങളിൽ കോടതിയും ജഡ്ജിയും!
ദില്ലി: കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കർണ്ണന്റെ മാനസിക പരിശോധിക്കണമെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാർക്ക് യാത്രാവിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച സംഭവത്തിലാണ് സുപ്രീം കോടതി ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്. കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ ഇതിനുള്ള സൗകര്യമൊരുക്കാനും നിർദേശമുണ്ട്. മെയ് നാലിനായിരിക്കും വൈദ്യ പരിശോധന.
ജസ്റ്റിസ് കർണ്ണനെ പരിശോധിക്കാൻ കൊൽക്കത്തയിൽ പ്രത്യേകം മെഡിക്കൽ ബോര്‍ഡ് രൂപീകരിക്കണമെന്നും വൈദ്യപരിശോധനാ ഫലം മെയ് എട്ടിന് സുപ്രീം കോടതിയില്‍ സമർപ്പിക്കണമെന്നുമായിരുന്നു തിങ്കളാഴ്ച ഏഴംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ നിർദേശിച്ചത്. പരിശോധനയ്ക്ക് സൗകര്യമൊരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ബംഗാൾ ഡിജിപി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജൂണിൽ കർണ്ണൻ വിരമിക്കാനിരിക്കെയാണ് അനാവശ്യവിവാദങ്ങളിൽ ഇദ്ദേഹം തലയിടുന്നത്.
ഉത്തരവുകൾ അസാധുവാക്കി
2017 ഫെബ്രുവരി എട്ടിന് ശേഷം ജസ്റ്റിസ് കര്ണ്ണന് പുറപ്പെടുവിച്ച ഉത്തരവുകള്‍ പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി മറ്റ് കീഴ്ക്കോടതികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോടതിയലക്ഷ്യത്തിൽ കുടുങ്ങി
സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ പരസ്യമായി വിമർശനവുമായി രംഗത്തെത്തിയതോടെയാണ് ജസ്റ്റിസ് കർണ്ണനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുന്നത്. എന്നാൽ കേസെടുത്തതിനെ തുടർന്ന് സുപ്രീം കോടതി മുമ്പാകെ ഹാജരാകാനുള്ള കോടതിയുടെ നിർദേശം അനുസരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിയ്ക്കുകയായിരുന്നു. മാർച്ച് 31ന് മുമ്പ് കോടതിയിൽ ഹാജരാവാനായിരുന്നു ഉത്തരവ്.
ജഡ്ജിമാർക്കെതിരെ പകതീർക്കല്‍
സുപ്രീം കോടതി നിർദേശം പാലിക്കാത്തതിനെ തുടർന്ന് ജസ്റ്റിസ് കർണ്ണന്റെ വിധിന്യായങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ജഡ്ജിമാർക്കെതിരെ പ്രതികാരത്തിലൂന്നിയ നിലപാടായിരുന്നു ജസ്റ്റിസ് കര്ണ്ണൻ സ്വീകരിച്ചത്. സുപ്രീം കോടതി ജഡ്ജിമാർക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുത്ത കർണ്ണൻ തന്റെ വീട്ടിലെത്തണമെന്നും ഉത്തരവിട്ടു. ഇതിന് പുറമേ ജഡ്ഡിമാർക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. എയർ കൺട്രോള് അതോറിറ്റിയെ സമീപിച്ച് കേസിന്റെ നടപടികള്‍ പൂര്‍ത്തിയാവുന്നത് വരെ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ജഡ്ജിമാർ അഴിമതിക്കാർ
വൈദ്യപരിശോധന നടത്താനുള്ള സുപ്രീം കോടതി നിർദേശം തള്ളിക്കളഞ്ഞ ജസ്റ്റിസ് കർണ്ണൻ അഴിമതിക്കാരായ ജഡ്ജിമാരാണ് കേസ് പരിഗണിക്കുന്നതെന്നും ആരോപിച്ചു. നേരത്തെ സുപ്രീം കോടതി ജഡ്ജിമാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടും ജസ്റ്റിസ് കർണ്ണൻ വിവാദം സൃഷ്ടിച്ചിരുന്നു.