സിംഗൂരില്‍ ടാറ്റയ്ക്ക് ഭൂമി നല്‍കിയ ഇടപാട് സുപ്രീംകോടതി റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട സിംഗൂര്‍ ഭൂമി ഇടപാടില്‍ സുപ്രീംകോടതിയുടെ വിധി. ഇടതുസര്‍ക്കാര്‍ ടാറ്റയ്ക്കു നല്‍കിയ ഭൂമി തിരിച്ചുപിടിക്കാനാണ് സുപ്രീംകോടതി വിധിച്ചത്. സിംഗൂരില്‍ ടാറ്റാ കാര്‍ ഫാക്ടറിക്കായി 997.1 ഏക്കര്‍ സ്ഥലമായിരുന്നു ഇടതുസര്‍ക്കാര്‍ കര്‍ഷകരില്‍ നിന്നും ഏറ്റെടുത്തത്.
ഇതില്‍ 400 ഏക്കര്‍ സ്ഥലം കര്‍ഷകരുടെ സമ്മതമില്ലാതെ ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഈ സ്ഥലം കര്‍ഷകര്‍ക്കുതന്നെ വിട്ടുകൊടുക്കുമെന്നാണ് പിന്നീട് വന്ന മമതാ ബാനര്‍ജിയുടെ തൃണമൂല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. ഇതിനായി 'സിംഗൂര്‍ ഭൂ പുനരധിവാസ വികസന നിയമം' കൊണ്ടുവരികയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റാ കമ്പനി കൊല്‍ക്കത്ത ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കേസ് സൂപ്രീകോടതിയിലെത്തിക്കുകയായിരുന്നു. സുപ്രീംകോടതി വിധി വന്നതോടെ മൂന്നു മാസത്തിനുള്ളില്‍ ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചുകൊടുക്കാന്‍ ടാറ്റ നിര്‍ബന്ധിതമാകും.
ബംഗാളില്‍ 34 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ തകര്‍ച്ച തുടങ്ങുന്നത് സിംഗൂരില്‍ കര്‍ഷകരുമായുള്ള ഏറ്റുമുട്ടലോടെയായിരുന്നു. ടാറ്റയുടെ നാനോ കാര്‍ ഫാക്ടറിക്കുവേണ്ടി ഇടതുസര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ വന്‍ തകര്‍ച്ചയാണ് സിപിഎമ്മിന് പശ്ചിമ ബംഗാളില്‍ നേരിടേണ്ടിവന്നത്.