കോൺഗ്രസിന്റെ വിജയം, സോണിയയെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി!
ദില്ലി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. വര്‍ഗീയ പരാമര്‍ശം നടത്തിയതിന് മുംബൈ പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളി.
Recommended Video
കേസ് സിബിഐക്ക് വിടണം എന്ന ആവശ്യവും സുപ്രീം കോടതി തളളിക്കളഞ്ഞു. അര്‍ണബിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെ കൂടി വിജയമാണ് കോടതി വിധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
സോണിയാ ഗാന്ധിക്കെതിരെ
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് റിപ്പബ്ലിക് ടിവിയില്‍ അര്‍ണബ് നയിച്ച ചര്‍ച്ചയോട് കൂടിയാണ് വിവാദങ്ങളുടെ തുടക്കം. കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയെ ചര്‍ച്ചയില്‍ അര്‍ണബ് കടന്നാക്രമിച്ചിരുന്നു. മാത്രമല്ല അര്‍ണബ് കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതായും ആരോപണം ഉയര്‍ന്നു.
അർണബിനെതിരെ പരാതി പ്രളയം
തുടര്‍ന്ന് നിരവധി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ അര്‍ണബിനെതിരെ രംഗത്ത് വന്നിരുന്നു. മാത്രമല്ല കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കമുളള അര്‍ണബിനെതിരെ നിരവധി പരാതികള്‍ പോലീസിന് നല്‍കി. മഹാരാഷ്ട്രയും ഛത്തീസ്ഗഡും അടക്കമുളള കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അര്‍ണബിനെതിരെ കൂടുതലും കേസുകള്‍ എടുത്തിരിക്കുന്നത്.
അറസ്റ്റിൽ നിന്ന് സംരക്ഷണം
അതിനിടെ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപിച്ച് അര്‍ണബും രംഗത്ത് എത്തുകയുണ്ടായി. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ച അര്‍ണബിന് കോടതി അറസ്റ്റ് അടക്കമുളള നടപടികളില്‍ നിന്ന് സംരക്ഷണം നല്‍കി. മൂന്നാഴ്ചത്തേക്ക് കൂടി സുപ്രീം കോടതി ആ സംരക്ഷണം നീട്ടി നല്‍കിയിരിക്കുകയാണ്. അതിനിടെ അര്‍ണബിനെ മുംബൈ പോലീസ് വിളിച്ച് വരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തു.
എഫ്ഐആർ റദ്ദാക്കില്ല
മാധ്യമ സ്വാതന്ത്ര്യം ഹനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു എന്നാണ് അര്‍ണബ് ആരോപിക്കുന്നത്. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നും കേസ് മുംബൈ പോലീസില്‍ നിന്ന് സിബിഐക്ക് കൈമാറണം എന്നുമുളള അര്‍ണബിന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചില്ല. കേസില്‍ സുപ്രീം കോടതി നേരത്തെ തന്നെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. വിധി പറയാന്‍ 19ലേക്ക് മാറ്റുകയായിരുന്നു.
കോടതിയിൽ ചോദ്യം ചെയ്യാം
മുംബൈ പോലീസ് അന്വേഷിച്ചാല്‍ തനിക്ക് നീതി ലഭിക്കില്ലെന്ന് അര്‍ണബ് വാദിച്ചു. എന്നാല്‍ ആര്‍ട്ടിക്കിള്‍ 32 പ്രകാരം എഫ്‌ഐആര്‍ റദ്ദാക്കണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അര്‍ണബിന് കോടതിയില്‍ അതിനെ ചോദ്യം ചെയ്യാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എംആര്‍ ഷാ എന്നിവരാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
ആ പരിധിയില്‍ വരുന്നത് അല്ല
മാധ്യമസ്വാതന്ത്ര്യം മൗലിക അവകാശം ആണെങ്കിലും അര്‍ണബ് നടത്തിയ പരാമര്‍ശം ആ പരിധിയില്‍ വരുന്നത് അല്ലെന്നും വിധി പറയവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ ആണ് അര്‍ണബിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുളള ശ്രമം ആണ് നടക്കുന്നത് എന്ന് കേസിന്റെ വാദം നടക്കുന്നതിനിടെ ഹരീഷ് സാല്‍വേ ആരോപിച്ചിരുന്നു.
അര്‍ണബിനെ ഒരു പാഠം പഠിപ്പിക്കണം
ഒരു മാധ്യമപ്രവര്‍ത്തകനെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉന്നം വെച്ചിരിക്കുകയാണ്. എ്ല്ലാ പരാതിക്കാരും ഒരു പാര്‍ട്ടിയില്‍ നിന്നുളളവരാണ്. അവര്‍ക്ക് സര്‍ക്കാരിനോട് പ്രശ്‌നമുണ്ട്. അര്‍ണബിനെ ഒരു പാഠം പഠിപ്പിക്കണം എന്നാണ് അവരുടെ ആവശ്യമെന്നും ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ആണ് ഹാജരായത്. സിബിഐക്ക് വിട്ടാൽ കാര്യങ്ങൾ നിങ്ങളുടെ കയ്യിലാകുമെന്ന് കപിൽ സിബൽ തിരിച്ചടിക്കുകയുണ്ടായി.