240 കോടിയുടെ ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊന്നതെന്ന് നിർമ്മാതാവ്! ഹർജി തള്ളി
ദില്ലി: ദുബായില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ അനവധി ദുരൂഹതകള്‍ ആരോപിക്കപ്പെട്ടിരുന്നു. ദുബായില്‍ താമസിച്ച ഹോട്ടലിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ട് എന്ന് ആരോപണം ഉയര്‍ന്നതോടെ ദുബായ് പോലീസ് അന്വേഷണവും നടത്തി.
എന്നാല്‍ ശ്രീദേവിയുടേത് സാധാരണ മരണമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എന്നാല്‍ ദുരൂഹതകള്‍ പലതും ബാക്കി നിന്നു. അതിനിടെ ശ്രീദേവിയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാവ് സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. ഗുരുതര ആരോപണമാണ് ഇയാള്‍ ഉന്നയിക്കുന്നത്.
മരണം ബാത്ത്ടബ്ബിൽ
ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ദുബായിലെ ഹോട്ടലില്‍ വെച്ച് ശ്രീദേവി മരിക്കുന്നത്. മരണത്തിന് മിനുറ്റുകള്‍ക്ക് മുന്‍പേ വരെ ആരോഗ്യവതിയായി ഭര്‍ത്താവ് ബോണി കപൂറിനൊപ്പം മുറിയില്‍ ശ്രീദേവി സംസാരിച്ച് കൊണ്ടിരുന്നു. പുറത്തേക്ക് ഡിന്നറിന് പോകാന്‍ തയ്യാറാകുന്നതിന് വേണ്ടിയാണ് ശ്രീദേവി കുളിമുറിയില്‍ പോയത്. എന്നാല്‍ പിന്നെ അവര്‍ തിരികെ വന്നില്ല. ബാത്ത്ടബ്ബില്‍ മുങ്ങിക്കിടക്കുന്ന നിലയിലാണ് ബോണി കപൂര്‍ ഭാര്യയെ കണ്ടെത്തിയത്.
ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണ് എന്നും ആരോപിച്ചാണ് സിനിമാ നിര്‍്മ്മാതാവായ സുനില്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചത്. വിചിത്രമായ വാദമാണ് ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇന്‍ഷൂറന്‍സ് തുക ലഭിക്കുന്നതിന് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയതാണ് എന്നാണ് സുനില്‍ സിംഗ് ഉന്നയിച്ച ആരോപണം. 240 കോടി ആണത്രേ ഇന്‍ഷൂറന്‍സ് തുക.
ദില്ലി കോടതി തള്ളി
സുനില്‍ സിംഗ് ഹര്‍ജിയില്‍ പറയുന്നത് ഇതാണ്. ഒമാനില്‍ ശ്രീദേവിക്ക് 240 കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പോളിസിയുണ്ട്. ഈ ഇന്‍ഷൂറന്‍സ് തുക യുഎഇയില്‍ വെച്ച് മരിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളൂ. ഈ പണത്തിന് വേണ്ടിയാണ് ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന് സുനില്‍ സിംഗ് ആരോപിക്കുന്നു. നേരത്തെ ഇതേ ഹര്‍ജിയുമായി സുനില്‍ സിംഗ് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.
പരിഗണിക്കാനാവില്ലെന്ന് കോടതി
ഇതോടെയാണ് സമാന ഹര്‍ജിയുമായി സുനില്‍ സിംഗ് സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് കാണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് സുനില്‍ സിംഗിന്റെ ഹര്‍ജി തള്ളി. ഇക്കാര്യം നേരത്തെ പരിശോധിച്ച് തള്ളിയതാണെന്നും വീണ്ടും ഈ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശ്രീദേവിയുടെ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമാന ഹര്‍ജികള്‍ നേരത്തെ കോടതി തള്ളിയിരുന്നു.
സംഭവിച്ച് എന്തെന്ന് അറിയണം
ശ്രീദേവിയുടെ മരണസമയത്ത് താനും ദുബായില്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ സുനില്‍ സിംഗ് അവകാശപ്പെട്ടിരുന്നു. ശ്രീദേവിയുടെ മരണത്തെക്കുറിച്ച് അവര്‍ താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരോട് അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ അന്നവര്‍ പറഞ്ഞ കാര്യങ്ങളല്ല പിന്നീട് അന്വേഷണ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നതെന്നും സുനില്‍ സിംഗ് ആരോപിച്ചിരുന്നു. ശ്രീദേവിയുടെ മരണം ദേശീയ വിഷയം ആണെന്നും അവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാനുള്ള അവകാശം പൊതുജനത്തിനും ആരാധകര്‍ക്കും ഉണ്ടെന്നും സുനില്‍ സിംഗ് പറയുന്നു.
നടിയുടെ ഉയരവും ബാത്ത്ടബ്ബിന്റെ നീളവും
ശ്രീദേവിയുടെ മരണ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണം എന്നാണ് ദില്ലി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സുനില്‍ സിംഗ് ഉന്നയിച്ച ആവശ്യം. 5 അടി നീളമുള്ള ബാത്ത് ടബ്ബിലാണ് ശ്രീദേവി മരിച്ച് കിടന്നത്. ശ്രീദേവിയുടെ ഉയരം 5 അടി 7 ഇഞ്ച് ആണെന്നിരിക്കേ എങ്ങനെ മരണം സാധ്യമാകും എന്ന് സുനില്‍ സിംഗ് ചോദിക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രീദേവി ബോധം പോയി ബാത്ത്ടബ്ബിലേക്ക് വീണു മരിച്ചു എന്നാണ്. ഇത് സംശയമുണര്‍ത്തുന്നതാണ് എന്നാണ് ഹര്‍ജിക്കാരന്റെ വാദം.
വിശദമായ അന്വേഷണം
ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും കുടുംബവും ദുബായില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും മക്കളായ ജാന്‍വിയും ഖുശിയും നാട്ടിലേക്ക് മടങ്ങിയപ്പോഴും ശ്രീദേവി ദുബായില്‍ തുടര്‍ന്നു. സര്‍പ്രൈസ് ഡിന്നറിനായി ബോണി കപൂര്‍ തിരിച്ച് ദുബായില്‍ എത്തിയ ദിവസമാണ് ശ്രീദേവിയുടെ മരണം സംഭവിച്ചത്. ദുബായ് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കൊലപാതകമോ ആത്മഹത്യയോ അല്ലെന്ന് കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷമാണ് നടിയുടെ മൃതദേഹം വിട്ട് നല്‍കിയത് പോലും. മുംബൈയിലാണ് ശ്രീദേവിയുടെ മൃതദേഹം സംസ്ക്കരിച്ചത്.
നരേന്ദ്ര മോദിയെ കൊലപ്പെടുത്താൻ ഐസിസ് പദ്ധതിയെന്ന് കുറ്റപത്രം! 'തോക്ക് കൊണ്ട് മോദിയുടെ ജീവനെടുക്കാം'
അല്ലു അർജുൻ സിനിമയെ വിമർശിച്ചു.. അപർണ പ്രശാന്തിയെ തെറി വിളിച്ചും അശ്ലീലം പറഞ്ഞും ആക്രമിച്ച് ഫാൻസ്