ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് 46കാരി, ഹർജി സ്റ്റേ ചെയ്ത് സുപ്രീംകോടതി
തിരുവനന്തപുരം: ഗായിക അനുരാധ പഡ്വാളിന്റെ മകളാണെന്ന് അവകാശപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജി സുപ്രീം കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം കുടുംബ കോടതിയിൽ സമർപ്പിച്ച ഹർജി മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അനുരാധ പഡ്വാൾ സമർപ്പിച്ച ഹർജിയിന്മേലാണ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
സിസ്റ്റർ അഭയ കേസ്; കിണറ്റിൽ വീണത് കൊല്ലപ്പെട്ട ശേഷം, ഞെട്ടിക്കുന്ന നിർണ്ണായക വെളിപ്പെടുത്തൽ!
കേസിൽ 46കാരിയായ പരാതിക്കാരിക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് താമസക്കാരിയായ കർമ്മല മൊഡക്സ് എന്ന സ്ത്രീയാണ് അനുരാധ പഡ്വാൾ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. തിരക്കുകൾ മൂലം തന്നെ വളർത്താൻ കുടുംബ സുഹൃത്തിനെ ഏൽപ്പിക്കുകയായിരുന്നുവെന്നും ഇവർ അവകാശപ്പെടുന്നു. വിശദാംശങ്ങൾ ഇങ്ങനെ.
യുവതി പറയുന്നത് ഇങ്ങനെ
അനുരാധയുടെയും അരുൺ പഡ്വാളിന്റെയും ആദ്യ കുട്ടിയായ താൻ 1974ലാണ് ജനിക്കുന്നത്. സംഗീത രംഗത്തെ തിരക്കു കാരണം തന്നെ വളർത്താൻ കഴിയാതിരുന്ന അനുരാധയും ഭർത്താവും വർക്കല സ്വദേശികളായ ദമ്പതികളെ ഏൽപ്പിക്കുകയായിരുന്നു. കുടുംബ സുഹൃത്തുക്കളായ പൊന്നച്ചനും ആഗ്നസിനും മാതാപിതാക്കൾ തന്നെ കൈമാറുകയായിരുന്നുവെന്നാണ് കർമല മൊഡക്സ് അവകാശപ്പെടുന്നത്.
വളർത്തച്ഛൻ മരിക്കുന്നതിന് മുമ്പ്
പൊന്നച്ചന്റെയും ആഗ്നസിന്റെയും മകളായി അവരുടെ മൂന്ന് കുട്ടികളോടൊപ്പമാണ് താൻ വളർന്നതെന്ന് കർമ്മല പറയുന്നു. 3 വർഷം മുമ്പ് വളർച്ചത്തച്ഛനായ പൊന്നച്ചൻ മരണക്കിടക്കിയിൽ വെച്ചാണ് ദുരൂഹമായ ആ സത്യം തന്നോട് പറയുന്നതെന്ന് കർമ്മല പറയുന്നു. സത്യം അറിഞ്ഞപ്പോൾ മുതൽ അമ്മയായ അനുരാധയെ നേരിട്ട് കാണാൻ ശ്രമിച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചില്ലെന്ന് ഇവർ പറയുന്നു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തലുകൾ.
സ്വത്തവകാശം വേണം
കൗമാര, യൗവ്വന കാലങ്ങളിൽ ലഭിക്കേണ്ട മികച്ച പരിചരണം നിഷേധിച്ചതിന് 50 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കർമ്മല ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസ് കോടതിയിൽ പരിഗണിക്കുമ്പോൾ മക്കളായ ആദിത്യ പഡ്വാളിനും കവിത പഡ്വാളിനുമൊപ്പം എത്തണമെന്ന് ചൂണ്ടിക്കാട്ടി അനുരാധയ്ക്ക് നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
തിരക്ക് മൂലം
തന്റെ സംഗീത ജീവിതത്തിലെ തിരക്കുകൾ മൂലമാണ് കുടുംബ സുഹൃത്തുക്കളായ പൊന്നച്ചനും ആഗ്നസിനും അനുരാധ മകളെ വളർത്താൻ നൽകിയതെന്നാണ് കർമ്മല ആരോപിക്കുന്നത്. സൈനികനായ പൊന്നച്ചൻ തിരുവനന്തപുരത്തേയ്ക്ക് സ്ഥലം മാറിയപ്പോൾ കുഞ്ഞിനെ തിരികെ കൊണ്ടുപോകാൻ അനുരാധയും ഭർത്താവും വന്നു. എന്നാൽ താൻ ഒപ്പം പോകാൻ വിസമ്മതിച്ചതോടെ ഇവർ മടങ്ങുകയായിരുന്നുവെന്നും നിർമല മൊഡക്സ് അവകാശപ്പെട്ടിരുന്നു.
പൊട്ടിത്തെറിച്ച് അനുരാധ
എന്നാൽ കർമ്മലയുടെ അവകാശവാദങ്ങൾ തള്ളി അനുരാധ പഡ്വാൾ രംഗത്ത് എത്തിയിരുന്നു.തനിക്ക് ഇങ്ങനെയൊരു മകളില്ലെന്നും ഇത്തരത്തിലുള്ള വിഢ്ഡിത്തരങ്ങളോട് പ്രതികരിക്കാൻ താൽപര്യമില്ലെന്നുമാണ് വിവാദങ്ങളോട് അനുരാധ പഡ്വാൾ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.