ലഖിംപൂർ സംഘർഷത്തിൽ സ്വമേധയ കേസെടുത്ത് സുപ്രീം കോടതി; കേസ് വ്യാഴാഴ്ച പരിഗണിക്കും
ലഖ്നൗ; ലഖിംപൂർ സംഘർഷത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് വ്യാഴാഴ്ച പരിഗണിക്കും.കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം പാഞ്ഞ് കയറി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ടത്. കർഷകരുടെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിലും തുടർ സംഘർഷങ്ങളിലും പെട്ടാണ് മറ്റ് അഞ്ച് പേർ മരിച്ചത്. പ്രാദേശിക മാധ്യമപ്രവർത്തകൻ ഉൾപ്പെടെയായിരുന്നു സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.അതിനിടെ ലഖിംപൂർ ഖേരിയിലെത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങളെ കണ്ടു. ഇന്ന് രാത്രിയോടെയായിരുന്നു രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് ചന്നി, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല, ദീപേന്ദർ ഹൂഡ എന്നീ നേതാക്കൾ ലഖിംപൂർ ഖേരിയിലേക്ക് പുറപ്പെട്ടത്. ഏറെ നാടകീയ സംഭവങ്ങൾക്ക് ഒടുവിലായിരുന്നു രാഹുലും കോൺഗ്രസ് സംഘവും ലഖിംപൂർ ഖേരിയിലേക്ക് പുറപ്പെട്ടത്.

സംഘർഷത്തിന് പിന്നാലെ പ്രതിപക്ഷ പാർട്ടി നേതാക്കളെ പ്രദേശത്തേക്ക് അനുവദിക്കില്ലെന്നായിരുന്നു ആദ്യം സർക്കാർ നിലപാടെടുത്ത്. നിർദ്ദേശം തള്ളി പ്രദേശത്തേക്ക് പോകാനൊരുങ്ങിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന് ശേഷം സ്ഥലം സന്ദർശിക്കാനൊരുങ്ങിയ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ളവരേയും കസ്റ്റഡിയിൽ എടുത്തിരുന്നു. 59 മണിക്കൂർ നേരത്തേ പോലീസ് കസ്റ്റഡിയ്ക്ക് ശേഷം ഇന്നായിരുന്നു പ്രിയങ്ക ഗാന്ധിയെ മോചിപ്പിച്ചത്.
അതേസമയം ഇന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കേന്ദ്ര സംഘം പ്രദേശത്തേക്ക് തിരിച്ചപ്പോഴും സന്ദർശനം അനുവദിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് രാഹുലും സംഘവും ലഖ്നൗവിലേക്ക് പുറപ്പെടുകയായിരുന്നു . ലഖ്നൗ എയർപോർട്ടിൽ ഇറങ്ങാൻ അനുമതി ലഭിച്ചിരുന്നുവെങ്കിലും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ ഇവർക്ക് ആദ്യം അനുമതി നൽകിയിരുന്നില്ല. തുടർന്ന് എയർപോട്ടിൽ രാഹുലും സംഘവും കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിന് ശേഷമായിരുന്നു യാത്രയ്ക്ക് പോലീസ് അനുമതി നൽകിയത്.
എന്നാൽ പോലീസ് വാഹനത്തിൽ തന്നെ രാഹുൽ പോകണമെന്നായിരുന്നു പോലീസ് നിലപാട്. ഇത് തള്ളിയ രാഹുൽ സ്വന്തം വാഹനത്തിൽ മാത്രമേ ലഖിംപൂരിലേക്ക് പോകൂവെന്ന് പോലീസിനെ അറിയിച്ചു. രാഹുൽ ഗാന്ധി തിരുമാനത്തിൽ ഉറച്ചതോടെ പോലീസ് വഴങ്ങുകയായിരുന്നു.
അതേസമയം ലഖിംപൂർ സംഘർഷത്തിൽ അജയ് മിശ്രമയുടെ മകൻ ആശിഷ് മിശ്രയ്ക്കെതിരെ കൊലക്കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കേസിൽ മകൻ ഉൾപ്പെട്ടിട്ടില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രമന്ത്രി അജയ് മിശ്ര. ഇപ്പോഴത്തെ സംഭവങ്ങളിൽ മന്ത്രിയ്ക്കെതിരെ ബി ജെ പിയിൽ കടുത്ത അതൃപ്തി പാർട്ടിയിൽ ഉയരുന്നുണ്ട്. വിഷയത്തിൽ കരുതലോടെ നീങ്ങണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
Recommended Video

അതിനിടെ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ബി ജെ പി നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സി ബി ഐ അന്വേഷണം വേണമെന്നായിരുന്നു പിലിബിത്തിയിൽ നിന്നുള്ള ബിജെപി എംപി വരുൺ ഗാന്ധി ആവശ്യപ്പെട്ടത്. കർഷകരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി വീതം വിതരണം ചെയ്യണമെന്നും വരുൺ ആവശ്യപ്പെട്ടിരുന്നു. നടിയും തമിഴ്നാട്ടിൽ നിന്നുള്ള ബി ജെ പി നേതാവുമായ ഖുശ്ബുവും കർശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications