രാഹുൽ ഗാന്ധിക്ക് കുരുക്ക്! വയനാട്ടിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണം, സരിതയുടെ ഹർജി സുപ്രീം കോടതിയിൽ!
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ വെട്ടിലാക്കി സരിത എസ് നായരുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍. വയനാട് മണ്ഡലത്തില്‍ നിന്നുളള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തളളപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം അമേഠിയില്‍ സരിത മത്സരിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
രണ്ട് പത്രികകളും വരണാധികാരി തളളി
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും നാല് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി 2019ല്‍ തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡന് എതിരെയും മത്സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് പത്രികകളും വരണാധികാരി തളളി.
ജനപ്രാതിനിധ്യ നിയമപ്രകാരം
ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ പത്രിക തളളിയത്. രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും. സരിത എസ് നായര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം തടവിനും 45 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസില്‍ മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും സരിതക്ക് ലഭിച്ചിട്ടുണ്ട്.
ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞു
തന്റെ ശിക്ഷ നടപ്പാക്കുന്നത് കോടതി തടഞ്ഞിരിക്കുന്നതിനാല്‍ അയോഗ്യയെന്ന വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സരിത വ്യക്തമാക്കുന്നു. ശിക്ഷ ഹൈക്കോടതിയും എറണാകുളം സെഷന്‍സ് കോടതിയും സ്‌റ്റേ ചെയ്തിരുന്നു. അതിനാല്‍ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം മത്സരിക്കാനാവില്ല എന്ന ന്യായം ശരിയല്ലെന്ന് സരിത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
അമേഠിയില്‍ മത്സരിച്ചു
അതേസമയം അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെട്ടിരുന്നു. ഇക്കാര്യവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിത എസ് നായര്‍ക്ക് 443 വോട്ടുകളാണ് ലഭിച്ചത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന സരിതയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
പുതുതായി തിരഞ്ഞെടുപ്പ് നടത്തണം
രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദ് ചെയ്ത് മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സരിതയുടെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സരിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതിഷേധ സൂചകമായി മത്സരം
തിരഞ്ഞെടുപ്പില്‍ ജയിച്ച് ലോക്‌സഭയിലേക്ക് പോകാനല്ല താന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് മറിച്ച് പ്രതിഷേധ സൂചകമായിട്ടാണ് എന്ന് സരിത അന്ന് വിശദീകരിച്ചിരുന്നു. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളം മെയിലുകളും ഫാക്‌സുകളും അയച്ചിരുന്നു. എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സരിത കോൺഗ്രസിനെതിരെ മത്സരിക്കാനിറങ്ങിയത്.
ഒറ്റയാള്‍ പോരാട്ടം നടത്തുന്നു
ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും അന്ന് സരിത എസ് നായര്‍ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി. സരിത നായർ ഉൾപ്പെട്ട കേസിൽ ഹൈബി ഈഡൻ അടക്കമുളള കോൺഗ്രസ് നേതാക്കൾ ആരോപണ വിധേയരാണ്.
തനിക്കും മത്സരിക്കാം
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തന്നെ തട്ടിപ്പുകാരിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണെന്നും സരിത പറയുകയുണ്ടായി. തന്റെ പരാതിയുടെ പേരില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയാക്കിയ ആളുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും സരിത അന്ന് ചൂണ്ടിക്കാട്ടി. ഈ നടപടിയെ ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കാന്‍ ഇറങ്ങുന്നതിന്റെ ലക്ഷ്യം. കുറ്റാരോപിതരായ ആളുകൾക്ക് രാഷ്ട്രീയ പിന്തുണയുളളത് കൊണ്ട് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം എന്നും സരിത പറഞ്ഞിരുന്നു.