സിഎഎ: ഷഹീൻബാഗ് പ്രതിഷേധക്കാർക്കെതിരായ ഹർജി സുപ്രീം കോടതിയിൽ, ഇന്ന് പരിഗണിക്കും!!
ദില്ലി: ഷഹീൻബാഗ് പ്രതിഷേധക്കാർക്കെതിരായ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അർഹതയുണ്ടെന്നാണ് ഹർജികൾ പരിഗണിച്ച സുപ്രീം കോടതി സ്വീകരിച്ച നിലപാട്. പ്രക്ഷോഭത്തിനായി നിയോഗിക്കപ്പെട്ട പ്രദേശത്താണ് ഷഹീൻബാഗിൽ പ്രതിഷേധം നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. പ്രതിഷേധത്തിന് സ്ഥലം അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് റോഡോ ഒരു പ്രദേശമോ മുഴുവനായും തടസ്സം സൃഷ്ടിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
നികുതി ഇളവ് ഒഴിവാക്കലിന് സമയപരിധി നിശ്ചയിച്ചിട്ടില്ല: നിർമല സീതാരാമൻ
കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിനും ദില്ലി സർക്കാരിനും ദില്ലി പോലീസിനും നോട്ടീസയച്ചിരുന്നു. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നത് സംബന്ധിച്ചായിരുന്നു ഇത്. ഒരാഴ്ചക്കകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കാളിന്ദികുഞ്ജിന് സമീപത്തുള്ള ഷഹീൻബാഗിൽ നിന്ന് പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടാണ് ഡോ. നന്ദ്കിഷോർ ഗാർഗ്, അമിത് സാഹ്നി എന്നിവർ അഭിഭാഷകർ മുഖേന പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിട്ടുള്ളത്. പ്രതിഷേധക്കാരെ നീക്കുന്നതിനായി കേന്ദ്രത്തിൽ നിന്നുള്ള നിർദേശവും തേടിക്കൊണ്ടാണ് സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചിട്ടുള്ളത്. പൌരത്വ നിയമത്തിനെതിരെ ഷഹീൻബാഗിലെ പ്രതിഷേധക്കാർ ദില്ലിയെയും നോയിഡയെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തടസ്സപ്പെട്ടുത്തി അനധികൃതമായി പ്രതിഷേധിക്കുന്നുവെന്നാണ് ഹർജിക്കാർ ഉന്നയിക്കുന്ന വാദം.
ഡിസംബർ മധ്യത്തോടെ ഷബീൻബാഗിൽ ആരംഭിച്ച സിഎഎ വിരുദ്ധ പ്രതിഷേധം സ്ത്രീകളുടേയും കുട്ടികളുടേയും പങ്കാളിത്തം കൊണ്ടാണ് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്. രണ്ട് മാസത്തോളമായി സമാധാനപരമായ സമരം നടക്കുന്നതിനിടെയാണ് പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയിലെത്തുന്നത്.
പൌരത്വ നിയമവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധക്കാരുടെ റാലി പോലീസ് ഇടപെട്ട് തടയുകയായിരുന്നു. ഇത്ര വലിയ സംഘവുമായി അമിത് ഷായ്ക്ക് കുടിക്കാഴ്ച നടത്താൻ സാധിക്കില്ലെന്ന് അറിയിച്ച ദില്ലി പോലീസ് ഇവരെ മന്ത്രിയുടെ വസതിയിലെത്തുന്നതിന് മുമ്പ് തടയുകയായിരുന്നു. എന്നാൽ പ്രതിനിധി സംഘത്തെ പ്രവേശിപ്പിക്കാമെന്നും പോലീസ് അറിയിച്ചിരുന്നു.
സിഎഎയെ സംബന്ധിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ ഒരു ടിവി അഭിമുഖത്തിലാണ് അറിയിച്ചത്. ഷഹീൻബാഗ് പ്രതിഷേധക്കാരുൾപ്പെടെ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ഇതോടെയാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്താൻ ഷഹീൻബാഗിലെ പ്രതിഷേധക്കാർ ധാരണയിലെത്തുന്നത്.
2014 ജനുവരി 31ന് മുമ്പായി പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങൾക്ക് ഇരയായി ഇന്ത്യയിലെത്തിയവർക്ക് ഇന്ത്യൻ പൌരത്വം നൽകുന്നതാണ് പൌരത്വ നിയമഭേദഗതി. പാർലമെന്റ് നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയതോടെ വ്യാപകമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്.