വിമതരുടെ 'വിധി' നാളെ അറിയാം; സുപ്രീം കോടതി 'തുണയ്ക്കുമെന്ന്' കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തില്‍ ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരുടെ ഹര്‍ജിയില്‍ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. ജസ്റ്റിസുമാരായ എന്‍വി രമണ , സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുന്നത്. സ്പീക്കറുടെ അയോഗ്യത നടപടിക്കെതിരെ ജുലൈയിലാണ് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ബിജെപിക്ക് വേണ്ടി കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 17 കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. വിമതരെ തന്നെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്ന ബിജെപിയുടെ നീക്കത്തിനാണ് അയോഗ്യത നടപടി തിരിച്ചടിയായത്. കോടതി വിധി അനുകൂലമായാല്‍ വിമതര്‍ തന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായേക്കും. അതേസമയം പ്രതികൂലമായാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ഇത് യെഡിയൂരപ്പ സര്‍ക്കാരിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും.
അതേസമയം കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ലക്ഷ്യമോ ദീര്ഘവീക്ഷണമോയില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. കര്‍ഷക പ്രശ്നങ്ങളും പ്രളയ ദുരിതവും പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഏത് നിമിഷവും താഴെ വീഴുമെന്നും ഗുണ്ടു റാവും പ്രതികരിച്ചു.
നേരത്തേ ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നേരത്തേ തിരഞ്ഞെടുപ്പ് കമ്മീഷന് കര്‍ണാടകത്തിലും ഒക്ടോബര്‍ 21 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയോഗ്യതാ കേസില്‍ വാദം തുടരുന്നതിനാല്‍ കമ്മീഷന് തിരഞ്ഞെടുപ്പ് തീയതി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.