ഹാദിയ കേസിൽ നിർണായക വിധി.. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം നിയമപരമെന്ന് സുപ്രീം കോടതി
Recommended Video
ദില്ലി: ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായ വിധി. ഹാദിയ-ഷെഫിൻ ജഹാൻ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി ഉത്തരവിന് എതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായിരിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം നടന്നത് എന്ന ഹാദിയയുടെ വാക്കുകള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി ഹ്രസ്വവിധി പ്രഖ്യാപിച്ചിരിക്കുന്നത്. വിശദമായ വിധി പിന്നീടുണ്ടാകും എന്നാണ് അറിയുന്നത്. അതേസമയം വിവാഹവുമാിയ ബന്ധപ്പെട്ടതല്ലാത്ത മറ്റ് കേസുകളില്‍ എന്‍ഐഎയ്ക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.
വിവാദമായ ഹാദിയ കേസ്
വൈക്കം സ്വദേശിനിയായ ഹാദിയയുടേയും കൊല്ലം സ്വദേശിയായ ഷെഫിന്‍ ജഹാന്റെയും വിവാഹം ഉയർത്തി വിട്ടത് കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തരം വിവാദങ്ങളാണ്. ഇരുവരുടേയും വിവാഹത്തിന് എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയെ സമീപിച്ചതോട് കൂടിയാണ് ഹാദിയ കേസ് വലിയ കോളിളക്കങ്ങളിലേക്ക് നീങ്ങിയത്. മതവിശ്വാസവും വ്യക്തിസ്വാതന്ത്ര്യവും അടക്കമുള്ളവ വലയി ചർച്ചാവിഷയങ്ങളായി.
ഹൈക്കോടതി വിധി
മകളെ കാണാനില്ലെന്നും സിറിയയിലേക്ക് കടത്താന്‍ സാധ്യത ഉണ്ടെന്നും ആരോപിച്ചാണ് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ ഹര്‍ജി പരിഗണിച്ച കോടതി ഹാദിയയുടെ വാദം കേട്ടു. എന്നാല്‍ അശോകന്റെ വാദങ്ങളെ ഖണ്ഡിച്ച ഹാദിയയെ സൈനബ എന്ന പോപ്പുലര്‍ ഫ്രണ്ട് വനിതാ നേതാവിന്റെ ചുമതലയില്‍ കോടതി വിട്ടു.
വിവാദമായ വിവാഹം
ഈ കാലയളവിലാണ് ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നടന്നത്. കേസ് കോടതിക്ക് മുന്നിലുള്ളപ്പോള്‍ നടന്ന വിവാഹത്തില്‍ ദുരൂഹത കണ്ടെത്തിയ ഹൈക്കോടതി വിവാഹം റദ്ദാക്കുകയായിരുന്നു. ഹാദിയയെ വീട്ടുകാരുടെ സംരക്ഷണത്തില്‍ വിടുകയും ചെയ്തു.
ഷെഫിൻ സുപ്രീം കോടതിയിൽ
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിന്മേല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഷെഫിന്‍ ജഹാനെതിരെ അശോകനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയുണ്ടായി.
ഞാൻ മുസ്ലീം
കേസ് പരിഗണിച്ച കോടതി ഹാദിയയെ കേള്‍ക്കണം എന്നാവശ്യപ്പെട്ടു. താനൊരു മുസ്ലീം ആണെന്നും ഭര്‍ത്താവിനൊപ്പം പോകണമെന്നും ഹാദിയ കോടതിക്ക് മുന്നില്‍ വിളിച്ച് പറഞ്ഞു. മാസങ്ങള്‍ നീണ്ട വീട്ടുതടങ്കലിന് ശേഷമാണ് ഹാദിയ അന്ന് പുറംലോകം കണ്ടത്. എന്നാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ ഹാദിയയെ സേലത്തെ കോളേജിലേക്ക് അയയ്ക്കുകയാണ് കോടതി ചെയ്തത്.
ഒരുമിച്ച് ജീവിക്കാം
ഷെഫിന്‍ ജഹാന്റെയും ഹാദിയയുടേയും അശോകന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ദീപക് മിശ്ര നയിക്കുന്ന സുപ്രീം കോടതി ബെഞ്ച് ഹാദിയയ്‌ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനമെടുത്തത്. ഹാദിയയുടേയും ഷെഫിന്റെയും വിവാഹം നിയമപരമാക്കിയ കോടതി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും വ്യക്തമാക്കി.
പരിശോധിച്ചത് നിയമസാധുത
സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ കഴിയുന്ന ഹാദിയയ്ക്ക് പഠനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമസാധുത മാത്രമാണ് സുപ്രീം കോടതി പരിശോധിച്ചത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വഴി വിവാഹം റദ്ദാക്കാവില്ലെന്ന് കോടതി നിരീക്ഷിച്ചു.
കോളിളക്കങ്ങൾക്ക് അവസാനം
2017 മെയ് 24ന് ആണ് ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം ഹൈക്കോടതി റദ്ദാക്കിയത്. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സാമൂഹ്യ പ്രവര്‍ത്തകര്‍ നിരന്തരമായി ശബ്ദമുയര്‍ത്തിയിരുന്നു. ഹാദിയ കേസിന്റെ പേരില്‍ നിക്ഷിപ്ത താല്‍പര്യക്കാരും ലാഭമുണ്ടാക്കി. വിവാഹം നിയമപരമാക്കിയതോടെ എല്ലാ കോളിളക്കങ്ങള്‍ക്കും അന്ത്യമാവുകയാണ്.
പാർവ്വതി മികച്ച നടി, ഇന്ദ്രൻസ് മികച്ച നടൻ.. ഒറ്റമുറി വെളിച്ചം മികച്ച ചിത്രം, ലിജോ സംവിധായകൻ
കേരളത്തില്‍ മതംമാറ്റം പെരുകുന്നു.. സംഘികൾ പറയുന്നതല്ല സത്യം, ഒഴുക്ക് ഹിന്ദുമതത്തിലേക്ക്