നിയമസഭാ കയ്യാങ്കളി കേസ്: സുപ്രീം കോടതി ഇന്ന് വിധി പറയും, സർക്കാരിന് നിർണായക ദിനം
ദില്ലി: ഇടത് എംഎല്‍എമാര്‍ ഉള്‍പ്പെട്ടിരിക്കുന്ന നിയമസഭാ കയ്യാങ്കളി കേസില്‍ നാളെ നിര്‍ണായക ദിനം. കേസ് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമസഭാ കയ്യാങ്കളിക്കേസില്‍ വിധി പറയുന്നത്. നാളെ രാവിലെ 10.30നാണ് സുപ്രീം കോടത വിധി പ്രഖ്യാപിക്കും.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, കെടി ജലീല്‍, ഇപി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ അടക്കമുളളവര്‍ നിയമസഭാ കയ്യാങ്കളികേസില്‍ പ്രതികളാണ്. പ്രതികള്‍ വിചാരണ നേരിടണം എന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധിക്ക് എതിരെ ആണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Recommended Video
അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട്. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ കോടതിയിലെ സാമഗ്രികള്‍ നശിപ്പിക്കാന്‍ സാധിക്കുമോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. നിയമസഭയിലെ സാമഗ്രികള്‍ എംഎല്‍എമാര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതുതാല്‍പര്യം ആണുളളത് എന്നും സുപ്രീം കോടതി ആരാഞ്ഞു. അന്നത്തെ സര്‍ക്കാരിന് എതിരെയുളള രാഷ്ട്രീയ പ്രതിഷേധമായിരുന്നു നിയമസഭയില്‍ നടന്നത് എന്നാണ് സര്‍ക്കാര്‍ വാദം. ബാര്‍കോഴ വിവാദത്തില്‍ അകപ്പെട്ട അന്നത്തെ ധനമന്ത്രി കെഎം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ 2015ല്‍ നിയമസഭയില്‍ ഇടത് എംഎല്‍എമാര്‍ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയായി മാറിയത്.