തെരഞ്ഞെടുപ്പ് തോൽവിക്കിടെ കേന്ദ്ര സർക്കാരിന് വൻ ആശ്വാസം.. റാഫേലിൽ അന്വേഷണമില്ല
Recommended Video
ദില്ലി: തെരഞ്ഞെടുപ്പ് തോല്‍വികളുടെ ക്ഷീണത്തിനിടെ കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമായി റാഫേല്‍ കേസില്‍ സുപ്രീം കോടതി വിധി. റാഫേലില്‍ അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുളള എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി.
ഫ്രാന്‍സുമായി ചേര്‍ന്നുളള റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ അംഗീകരിച്ച സുപ്രീം കോടതി, റാഫേല്‍ വിമാനം വാങ്ങാനുളള നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി.
വിലയിൽ സംശയമില്ല
റാഫേല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തില്‍ ക്രമക്കേടില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. യുദ്ധവിമാനങ്ങളുടെ വിലയെ പറ്റി സംശയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി, വിലയെക്കുറിച്ച് അന്വേഷണം വേണ്ടെന്നും ഉത്തരവിട്ടു. വിമാനങ്ങളുടെ കാര്യക്ഷമതയിലും കോടതി സംശയം പ്രകടിപ്പിച്ചില്ല. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് വിധി.
കമ്പനിയോട് താൽപര്യമില്ല
റാഫേൽ ഇടപാടിൽ ഏതെങ്കിലും കമ്പനിയോട് സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും വിമാനത്തിന്റെ വിലനിലവാരം താരതമ്യപ്പെടുത്തുന്നത് കോടതിയുടെ ജോലി അല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് റാഫേല്‍ കേസില്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. ജസ്റ്റിസ് എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരടങ്ങുന്നതാണ് ബെഞ്ച്.
പിടിച്ചുലച്ച ആരോപണം
ദസോ എന്ന ഫ്രഞ്ച് കമ്പനിയില്‍ നിന്നും റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള കരാറിലും പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കി അനില്‍ അംബാനിയുടെ റിലയന്‍സിനെ ഇടപാടില്‍ ഉള്‍പ്പെടുത്തിയതിലും അഴിമതിയുണ്ടെന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരുന്നത്. 36 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിന് ആയിരുന്നു കരാര്‍. അഴിമതി ആരോപണം ഉയര്‍ന്നതോടെ വിഷയം കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ കത്തിച്ചു.
കടന്നാക്രമിച്ച രാഹുൽ
രാഹുല്‍ ഗാന്ധി അടക്കമുളള നേതാക്കള്‍ മോദിയേയും ബിജെപി സര്‍ക്കാരിനേയും പാര്‍ലമെന്റിന് അകത്തും പുറത്തും റാഫേല്‍ ഇടപാടിന്റെ പേരില്‍ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് വിജയം നേടിയ തെരഞ്ഞെടുപ്പുകളിലും മോദി സര്‍ക്കാരിന് എതിരായ കോണ്‍ഗ്രസിന്റെ പ്രധാന ആയുധം റാഫേല്‍ ആയിരുന്നു. എന്നാല്‍ സുപ്രീം കോടതി ക്ലീന്‍ ചിറ്റ് നല്‍കിയതോടെ രാഹുലിന്റെ ആയുധത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.
തിരിച്ചടിക്കാൻ അവസരം
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ആക്രമണത്തിന് മൂര്‍ച്ച കൂട്ടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് ഈ വിധി വലിയ തിരിച്ചടിയാകും. വിധി അനുകൂലമായതോടെ കോണ്‍ഗ്രസിനെ പാര്‍ലമെന്റിന് അകത്തും പുറത്തും, തോല്‍വിയുടെ ക്ഷീണം മറന്ന് ആക്രമിക്കാന്‍ മോദിക്കും സാധിക്കും. അടിസ്ഥാന രഹിതമായ ആരോപണങ്ങളെല്ലാം പൊളിഞ്ഞിരിക്കുന്നു എന്നാണ് വിധിയോടുളള രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.
വില വിവരം ഹാജരാക്കണം
അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, എംഎല്‍ ശര്‍മ്മ, വിനീത ഡാന്‍ഡൈ, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് എന്നിവരാണ് റാഫേലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. റാഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിലയടക്കമുളള പൂര്‍ണ വിവരങ്ങള്‍ പരസ്യമാക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.
രാഹുൽ മാപ്പ് പറയണം
വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതോടെ സുപ്രീം കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയത്. കോടതി വിധിക്ക് ശേഷവും റാഫേല്‍ ഇടപാടില്‍ ജെപിസി അന്വേഷണം വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്. വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വെയ്ക്കുകയാണ്.
മധ്യപ്രദേശിൽ ബിജെപിയെ കടപുഴക്കിയെറിഞ്ഞ തന്ത്രജ്ഞൻ! ആദ്യമായി നിയമസഭയിലെത്തുന്നത് മുഖ്യമന്ത്രിയായി