സുരേഷ് ഗോപി കേന്ദ്രമന്ത്രി? രാജീവ് ചന്ദ്രശേഖറും പരിഗണനയിൽ..വി മുരളീധരൻ പുറത്തേക്ക്?
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ചരിത്ര വിജയം നേടിയ സുരേഷ് ഗോപി മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഇടംപിടിച്ചേക്കും. തൃശൂരിൽ ജയിച്ചാൽ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നുള്ള ചർച്ചകൾ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇത് സംബന്ധിച്ച് സുരേഷ് ഗോപിയോട് ചോദ്യമുയർന്നിരുന്നു. എന്നാൽ ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നായിരുന്നു സുരേഷ് ഗോപി വ്യക്തമാക്കിയത്.
അതേസമയം കേരളത്തിൽ നിന്നും രാജീവ് ചന്ദ്രശേഖറിനെ കൂടി പരിഗണിച്ചേക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ രാജീവിന് സാധിച്ചിരുന്നു. രണ്ടാം മോദി സർക്കാരിൽ ഐടി മന്ത്രിയായ രാജീവിന് കൂടുതൽ സുപ്രധാന വകുപ്പുകൾ ലഭിച്ചേക്കും. വി മുരളീധരന്റെ രാജ്യസഭാംഗത്വം അവസാനിച്ചതിനാൽ അദ്ദേഹത്തിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച ആറ്റിങ്ങലിലും മുരളീധരൻ പരാജയപ്പെട്ടിരുന്നു.

അതിനിടെ സർക്കാർ രൂപീകരണ ചർച്ചകൾ ഡൽഹിയിൽ സജീവമായി തുടരുകയാണ്. ഈ ശനിയാഴ്ച തന്നെ മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാഷ്ട്രപതിയെ കണ്ട് മോദി രാജി സമർപ്പിച്ചിരുന്നു. അടുത്ത സർക്കാർ അധികാരത്തിലേറുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരാൻ രാഷ്ട്രപതി മോദിയോട് ആവശ്യപ്പെട്ടു.
എൻ ഡി എ ഘടകകക്ഷി നേതാക്കൾ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ യോഗം ചേർന്ന് അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു. രണ്ടു ദിവസത്തിനകം എൻ ഡി എ എംപിമാരുടെ യോഗം മോദിയെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കും. തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികൾ സുപ്രധാന പദവികൾക്കായി ബി ജെ പിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. 12 സീറ്റുള്ള നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ജെഡിയുവുമാണ് വിലപേശലിൽ മുന്നിൽ.
മൂന്ന് മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയുമാണ് ടി ഡി പിയുടെ ആവശ്യം. ആന്ധ്രയ്ക്ക് പ്രത്യേക പദവിയെന്ന ആവശ്യവും ടി ഡി പിക്ക് ഉണ്ട്. രണ്ട് കാബിനറ്റ് പദവി ഉൾപ്പെടെ നാല് മന്ത്രി സ്ഥാനം എന്ന ആവശ്യമാണ് ജെ ഡി യു മുന്നോട്ട് വെച്ചിരിക്കുന്നത്. ഏഴ് സീറ്റുള്ള ശിവസേന ഷിൻഡെ വിഭാം, അഞ്ച് സീറ്റുള്ള എൽ ജെ പി എന്നീ പാർട്ടികളെല്ലാം പ്രധാന പദവികൾ ആവശ്യപ്പെട്ടേക്കും.












Click it and Unblock the Notifications