ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സർവ്വെ: അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഡല്‍ഹി: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സർവ്വെ നടത്താന്‍ കമ്മീഷണറെ നിയോഗിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. അഡ്വക്കറ്റ് കമ്മിഷന് പരിശോധന നടത്താമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവാണ് മരവിപ്പിച്ചത്. മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി.
കാശിയിലെ ഗ്യാൻവാപി മോസ്കിൽ നടത്തിയതിനു സമാനമായ സർവേ നടത്താൻ കഴിഞ്ഞ മാസം 14 നായിരുന്നു ഹൈക്കോടതി അനുമതി നല്‍കിയത്. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി സ്ഥിതിചെയ്യുന്നതെന്ന് അവകാശപ്പെട്ട് ഹിന്ദു സംഘടന കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പളളിയില്‍ പരിശേധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ആരാധനാലയ സംരക്ഷണ നിയമം 1991 (ഓർഡർ VII റൂൾ 11 CPC പ്രകാരം) പ്രകാരം ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ തസ്നീം അഹമ്മദി വാദിച്ചു. ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ഉത്തരവ് സ്റ്റേ ചെയ്യുന്നതിനെ എതിർക്കുകയും കമ്മീഷൻ സർവേയുടെ രീതികൾ രൂപീകരിക്കാൻ ഹൈക്കോടതിയെ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ വിശദമായി കേട്ട സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് അലഹബാദ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്തു.
അതേസമയം, പള്ളിയെ കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഈ മാസം ആദ്യം തള്ളിയിരുന്നു. പള്ളി പൊളിച്ചു മാറ്റുന്നതിനോടൊപ്പം തന്നെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ള പള്ളിയിൽ ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടത്താൻ നിർദേശിക്കണമെന്നും അവശ്യപ്പെട്ടുള്ള ഹർജിയായിരുന്നു അന്ന് തള്ളിയത്.
സുപ്രീം കോടതി അഭിഭാഷകനായ മഹേക് മഹേശ്വരിയായിരുന്നു പള്ളി പൊളിച്ച് നീക്കണമെന്ന ഹർജി നൽകിയിരുന്നത്. സമാനമായ വിഷയത്തില്‍ മറ്റൊരു ഹർജി കോടതിയുടെ പരിഗണനയില്‍ ഉണ്ടെന്നും അതിനാല്‍ പൊതു താല്‍പര്യ ഹർജിയായി ഈ വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഇസ്ലാം മത വിശ്വാസ പ്രകാരം പള്ളി അനിവാര്യമല്ലെന്നും ഹർജിക്കാരന്‍ വാദിച്ചിരുന്നു.
നേരത്തെ ഇതെ പൊതുതാല്‍പര്യ ഹർജിയുമായി മഹേക് മഹേശ്വരി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതിയും ഹർജി തള്ളി. ഇതോടെയാണ് ഹർജിയുമായി മഹേക് സുപ്രീംകോടതിയിലേക്ക് എത്തിയത്. കോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനവും ഹർജിക്കാരന് നേരിടേണ്ടി വന്നു. മേലില്‍ ഇത്തരം ആവശ്യം ഉന്നയിച്ച് പൊതുതാല്‍പര്യ ഹർജിയുമായി വരതരുതെന്ന മുന്നറിയിപ്പും കോടതി നല്‍കി.












Click it and Unblock the Notifications