സുഷമാ സ്വരാജല്ല, സുഷമാ ബീഗം... മന്ത്രിയുടെ മതേതര നിലപാടിന് നേരെ സൈബർ ആക്രമണം
ദില്ലി: കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും സ്വീകാര്യതയുള്ള യാളാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. മനുഷത്വപരമായ അവരുടെ നടപടികൾ പലപ്പോഴും അഭിനന്ദനം ഏറ്റുവാങ്ങാറുണ്ട്. മന്ത്രിയുടെ മതേതര നിലപാടുകൾക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ശബ്ദമുയരാറുണ്ട്.
മിശ്രവിവാഹിതരായ ദമ്പതികളോട് മതം മാറാൻ പറഞ്ഞ പാസ്പോർട്ട് ഓഫീസർക്കെതിരെ നടപടിയെടുത്തതിന് സുഷമ സ്വരാജിനെ നേരെ ശക്തമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇസ്ലാം അനുകൂല നിലപാടാണ് മന്ത്രിയെടുക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ട്വീറ്റുകൾ. മന്ത്രി തന്നെയാണ് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെ പറ്റി ട്വീറ്റ് ചെയ്തത്
മന്ത്രിയുടെ കുറ്റം
ലഖ്നൗവിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ മിശ്രവിവാഹിതരായ മുഹമ്മദ് അനസ് സിദ്ദിഖി-തൻവി ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. വികാസ് മിശ്രയെന്ന ഉദ്യോഗസ്ഥൻ അനസിനോട് ഹിന്ദുമതം സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തങ്ങൾക്കുണ്ടായ അനുഭവം ഇവർ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ട്വീറ്റ് ചെയ്തു. ഇതോടെ മന്ത്രി വികാസ് മിശ്രയെ സ്ഥലം മാറ്റുകയും ദമ്പതികൾക്ക് പാസ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു. എന്നാൽ മന്ത്രിയുടെ നടപടി ഏകപക്ഷീയമാണെന്നും ഉദ്യോഗസ്ഥന്റെ ഭാഗം കേൾക്കാതെയാണ് തീരുമാനമെന്നും ആരോപിച്ചാണ് മന്ത്രിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്.
|
സൈബർ ആക്രമണം
ഔദ്യോഗിക ആവശ്യങ്ങൾക്കായി വിദേശത്തായിരുന്നു, തന്റെ അസാന്നിധ്യത്തിൽ ഇവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞില്ല.ഏതായാലും ചിലരെല്ലാം എന്നെ ട്വീറ്റുകളിലൂടെ ബഹുമാനിച്ചിരിക്കുന്നു. തന്നെ അധിക്ഷേപിക്കുന്ന ട്വീറ്റുകൾ മന്ത്രി പങ്കുവെച്ചിട്ടുമുണ്ട്. ഏതാനും മണിക്കൂറുകൾകൊണ്ട് മന്ത്രിയുടെ ഫേസ്ബുക്ക് പേജിന്റെ റേറ്റിംഗ് 4.3ൽ നിന്നും 1.4 സ്റ്റാറായി കുറഞ്ഞു. ഫേസ്ബുക്കിലെ റിവ്യു ഓപ്ഷനും മന്ത്രിക്ക് എടുത്തുമാറ്റേണ്ടിവന്നു.
|
വർഗീയ വിഷം
മുസ്ലീം ദമ്പതികളെ സഹായിച്ചു എന്ന കുറ്റമാണ് സമൂഹമാധ്യമങ്ങൾ സുഷമാ സ്വരാജിനെതിരെ ആരോപിക്കുന്നത്. സുഷമാ സ്വരാജിനെ സുഷമാ ബീഗം എന്നു വിശേഷിപ്പിച്ചായിരുന്നു ചിലരുടെ ആക്രമണം. നിങ്ങളുടെ ഒരു കിഡ്നി ഇസ്ലാമിന്റേതായിരിക്കാം, അതാവാം നിങ്ങളുടെ നിലപാട് ഇസ്ലാം അനുകൂലമായിപ്പോകുന്നതെന്നും ചിലർ ട്വീറ്റ് ചെയ്തു. മുൻപ് ഇന്ത്യയിലേക്ക് ചികിത്സ തേടിയെത്തുന്ന പാക് പൗരന്മാർക്ക് കാലതാമസമില്ലാതെ വിസ നൽകുന്ന മന്ത്രിയുടെ തീരുമാനം സ്വന്തം പാർട്ടിക്കാരെ തന്നെ ചൊടിപ്പിച്ചിരുന്നു.