ജൂൺ എട്ടിനും 14നും ഇടയിൽ ഒറ്റത്തവണ പോലും റിയയെ വിളിച്ചില്ല: സുശാന്തിന്റെ ഫോൺ രേഖ പുറത്ത്
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുശാന്തിന്റെ ഫോൺ രേഖകൾ പുറത്തുവരുന്നത്. ജൂൺ എട്ടിന് സുശാന്തുമായി വഴക്കിട്ട ശേഷമാണ് റിയ ചക്രവർത്തി ഫ്ലാറ്റിൽ നിന്ന് വീട്ടിലേക്ക് പോയതെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ഫോൺ കോൾ സംബന്ധിച്ച രേഖകൾ. റിയ ഫ്ലാറ്റിൽ നിന്ന് പോയി ദിവസങ്ങൾക്ക് ശേഷമാണ് സുശാന്ത് സിംഗ് രാജ്പുത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.


ഫോൺ സംഭാഷണമില്ല
ജൂൺ എട്ടിനും 14നുമിടയിൽ സുശാന്ത് സിംഗ് രാജ്പുത്തും റിയ ചക്രവർത്തിയും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടില്ലെന്നാണ് ഫോൺ രേഖകൾ തെളിയിക്കുന്നത്. സുശാന്തിന്റെ ഫോൺകോൾ സംബന്ധിച്ച രേഖകളെ ഉദ്ധരിച്ച് ടൈംസ് നൌവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സുശാന്തുമായി ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്ന റിയ ചക്രവർത്തി ജൂൺ എട്ടിനാണ് സുശാന്തിന്റെ ഫ്ലാറ്റിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നത്. ഈ ദിവസം മുതൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ 14ാം തിയ്യതി വരെയുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നാണ് ഫോൺ രേഖകൾ ചൂണ്ടിക്കാണിക്കുന്നത്.

ഫ്ലാറ്റിൽ നിന്ന് മടങ്ങി
ജൂൺ എട്ടിന് രാവിലെയാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ ഫ്ലാറ്റിൽ നിന്ന് റിയ ചക്രവർത്തി സ്വന്തം വീട്ടിലേക്ക് പോയെന്ന് പറയപ്പെടുന്നത്. എന്നാൽ സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് ജൂൺ 14നാണ്. 2020 ജനുവരി 20-25നും ഇടയിലുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ 20 തവണ സംസാരിച്ചിട്ടുണ്ടെന്ന് രേഖകൾ പറയുന്നുണ്ട്. ഈ സമയത്ത് സുശാന്ത് തന്റെ സഹോദരിയ്ക്കൊപ്പം ഹരിയാണയിലെ പഞ്ച്കുളയിലായിരുന്നുവെന്നും ഇതുമായി ചേർത്ത് വായിക്കേണ്ടതുണ്ട്. കേസ് അന്വേഷണത്തിൽ പുരോഗതിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സുശാന്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി സിബിഐയ്ക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് പഴ്സണൽ ആന്റ് ട്രെയിനിംഗിൽ നിന്ന് വിജ്ഞാപനം ലഭിക്കുന്നത്.
Recommended Video

നടിക്കെതിരെ പരാതി
റിയ ചക്രവർത്തി സുശാന്ത് സിംഗിനെ നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് കാണിച്ച് ബിഹാർ പോലീസിൽ പരാതി നൽകിയിരുന്നു. ജൂലൈ 25നാണ് സുശാന്തിന്റെ പിതാവ് കെകെ സിംഗ് ഇതുമായി ബന്ധപ്പെട്ട് റിയയ്ക്കെതിരെ പരാതി നൽകുന്നത്. നടനെ കുടുംബത്തിൽ നിന്ന് അകറ്റിയതിന് പിന്നിൽ റിയ ആണെന്നും പരാതിയിൽ പറഞ്ഞിരുന്നു. റിയയ്ക്കെതിരെ ബിഹാർ പോലീസ് കേസെടുത്തതിന് പിന്നാലെ എൻഫോഴ്സ്മെന്റും കേസെടുത്തിരുന്നു. മുംബൈയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനും നടിയ്ക്ക് നിർദേശം ലഭിച്ചിരുന്നു. സുശാന്തിന്റെ അക്കൌണ്ടിൽ നിന്ന് 15 കോടി രൂപ മൂന്നോളം അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും പിതാവ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നിരസിച്ച് മുംബൈ പോലീസ്
തന്റെ മകന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് ഫെബ്രുവരിയിൽ മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ സുശാന്തിന്റെ പിതാവ് പരാതി നൽകിയിരുന്നു. എന്നാൽ പിതാവിന്റെ വാദം തള്ളി മുംബൈ പോലീസ് വാർത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ബാന്ദ്ര പോലീസിന് ഇത്തരത്തിലൊരു പരാതിയും രാജ്പുത്ത് കുടുംബത്തിൽ നിന്ന് ലഭിച്ചിട്ടെന്നും പോലീസ് പറയുന്നു.

സിബിഐ അന്വേഷണം
സുശാന്ത് സിംഗ് രാജ്പുത്തിന്റെ കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ബിഹാർ സർക്കാർ ഉന്നയിക്കുന്നത് ആഗസ്റ്റ് അഞ്ചിനാണ്. സുപ്രീംകോടതി ഹർജി അംഗീകരിക്കുകയും ചെയ്തിരുന്നു. തനിക്ക് ഇടക്കാല സുരക്ഷ വേണമെന്നുള്ള ആവശ്യം കോടതി നിരസിച്ചിരുന്നു. മുംബൈ പോലീസിന് കേസ് അന്വേഷിക്കുന്നതിനിടെയാണ് ബിഹാർ പോലീസും കേസിൽ സമാന്തര അന്വേഷണം ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് ബിഹാർ സർക്കാരിന്റെ ആവശ്യം അനുസരിച്ച് സിബിഐ കേസ് അന്വേഷണം ആരംഭിക്കുന്നത്. നിലവിൽ മുംബൈ പോലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, എന്നീ മൂന്ന് ഏജൻസികളാണ് സുശാന്ത് സിംഗ് മരണവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചും അന്വേഷിക്കുന്നത്.












Click it and Unblock the Notifications