നടിയിൽ നിന്ന് സുശാന്തിന് ഭീഷണിയെന്ന് മുമ്പ് പരാതി നൽകി: പോലീസ് അവഗണിച്ചെന്ന് അഭിഭാഷകൻ
മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിക്കെതിരെ ആറോപണമുന്നയിച്ച് സുശാന്തിന്റെ പിതാവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ മകനെ കബളിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടത് റിയ ആണെന്നും പണം കൈക്കലാക്കിയ ശേഷം സുശാന്തിനെ ഉപേക്ഷിച്ചുവെന്നും പിതാവ് ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണത്തിൽ ബിഹാറിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂൺ 14നാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് റിയ ചക്രവർത്തി, സഹതാരങ്ങൾ, ചലച്ചിത്രമേഖലയിലുള്ളവർ, ഡോക്ടർമാർ എന്നിങ്ങനെ 40 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. സിനിമാ രംഗത്തുള്ള സഞ്ജയ് ലീലാ ബെൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ എന്നിവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Recommended Video

പരാതി നൽകി
നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് കാണിച്ച് കുടുംബം പോലീസിനെ സമീപിച്ചിരുന്നതായി നിയമോപദേഷ്ടാവിന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ ജീവൻ അപകടത്തിലാണെന്നും ഉടൻ ഇടപെടൽ നടത്തണമെന്നും മുംബൈ പോലീസിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നതായാണ് നിയമോപദേഷ്ടാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് നടി റിയ ചക്രവർത്തിയെക്കുറിച്ചും അഭിഭാഷകൻ വെളിപ്പെടുത്തൽ നടത്തുന്നത്.

മുംബൈ പോലീസ് അവഗണിച്ചു
സുശാന്ത് ഇപ്പോഴുള്ളത് നല്ല കൂട്ടുകെട്ടിൽ അല്ലെന്നും അതുകൊണ്ട് ദോഷം സംഭവിക്കാതിരിക്കാൻ സുശാന്തിന് മേൽ ശ്രദ്ധ വേണമെന്നും ഫെബ്രുവരി 25നാണ് സുശാന്തിന്റെ കുടുംബം ബാന്ദ്ര പോലീസിനോട് ആവശ്യപ്പെട്ടത്. ആ സമയത്ത് സുശാന്ത് പൂർണ്ണമായും റിയ ചക്രവർത്തിയുടെ നിയന്ത്രണത്തിലായിരുന്നുവെന്നും മുതിർന്ന അഭിഭാഷകനായ വികാസ് സിംഗ് പറയുന്നു. എന്നാൽ മുംബൈ പോലീസ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് വികാസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്.

ഉന്നത ഇടപെടലോടെ
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ബിഹാർ പോലീസും കേസ് രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായില്ല. പിന്നീട് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇടപെടലുണ്ടായതോടെ മാത്രമാണ് സംഭവത്തിൽ കേസെടുത്തുന്നത്. പരാതിതിയിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിഹാർ പോലീസിനെ സമീപിച്ചപ്പോൾ കേസിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ മറുപടി. ഈ വിഷയത്തിൽ ഇടപെട്ട ബിഹാർ മുഖ്യമന്ത്രിയോടും മന്ത്രി സഞ്ജയ് ധായോടും കടപ്പെട്ടിരിക്കുന്നുവെന്നും സിംഗ് വ്യക്തമാക്കി. സഞ്ജയ് ധാ കാര്യങ്ങൾ വിശദീകരിച്ചതിന് ശേഷമാണ് ബിഹാർ പോലീസ് സുശാന്തിന്റെ മരണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലും തയ്യാറായതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

നടിയുടെ അറസ്റ്റ്
സുശാന്തിന്റെ കുടുംബ വക്കീലായ സിംഗ് ഉന്നയിക്കുന്ന ആവശ്യം റിയ ചക്രവർത്തിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാണ്. സത്യം പുറത്തുവരുന്നതിന് നടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. സുശാന്തിനെ കുടുംബത്തിൽ നിന്ന് അകറ്റിയത് റിയ ആണെന്ന് ഉറപ്പുണ്ടെന്നും സുശാന്തിനെ അച്ഛനോടോ മറ്റ് കുടുംബാംഗങ്ങളോടോ സംസാരിക്കാൻ റിയ അനുവദിച്ചിരുന്നില്ലെന്നും അഭിഭാഷകൻ ആരോപിക്കുന്നു.

തൃപ്തികരമല്ലെന്ന്
മുംബൈ പോലീസിന്റെ അന്വേഷണത്തിൽ വികാസ് സിംഗ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈ പോലീസ് കേസ് അന്വേഷിക്കുന്നത് മറ്റൊരു ദിശയിലാണെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്തവർക്ക് പിറകെയാണ് പോലീസ് പോകുന്നതെന്നും അഭിഭാഷകൻ ആരോപിക്കുന്നു. റിയ ചക്രവർത്തിയെക്കുറിച്ച് അന്വേഷിക്കാൻ അവർ ശ്രമിക്കില്ല. അതുകൊണ്ടാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ബിഹാർ പോലീസിനെ സമീപിച്ചിട്ടുള്ളതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല
2019ന് മുമ്പ് തന്റെ മകന് മാനസിക പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. എന്തുകൊണ്ടാണ് റിയയുമായി അടുപ്പത്തിലായതോടെ അത്തരം പ്രശ്നങ്ങൾ ഉണ്ടായതെന്നും പിതാവ് ചോദിക്കുന്നു. റിയയുടെ നിർദേശം അനുസരിച്ച് ഡോക്ടർമാർ സുശാന്തിനെ ചികിത്സിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. തന്റെ മകന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അവനൊപ്പം നിൽക്കാതെ സുശാന്തിൽ നിന്ന് എല്ലാ രേഖകളും തട്ടിയെടുത്ത് തനിച്ചാക്കി ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നും പിതാവ് ആരോപിക്കുന്നു. റിയാ ചക്രവർത്തിയുമായി അടുപ്പത്തിലായ ശേഷം എന്തുകൊണ്ടണ് സുശാന്തിന് സിനിമകൾ ലഭിക്കുന്നത് കുറഞ്ഞതെന്ന് അന്വേഷിക്കണമെന്നും പിതാവ് എഫ്ഐആറിൽ ആവശ്യപ്പെടുന്നു.

കരിയർ നശിപ്പിക്കുമെന്ന് ഭീഷണി
സുഹൃത്തായ മഹേഷിനൊപ്പം കൂർഗിൽ ജൈവ കൃഷി ആരംഭിക്കാൻ സുശാന്തിന് താൽപ്പര്യമുണ്ടായിരുന്നു. അന്ന് റിയയാണ് ചികിത്സ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ വെളിപ്പെടുത്തി കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇത് സുശാന്ത് സമ്മതിക്കാതായതോടെയാണ് റിയ ചികിത്സാ രേഖകൾ, ലാപ്പ്ടോപ്പ്, ക്രെഡിറ്റ് കാർഡ്, ആഭരണങ്ങൾ പണം എന്നിവയുമായി പോയതെന്നും പിതാവ് ആരോപിക്കുന്നു.

സാമ്പത്തിക ഇടപാട് ആർക്ക് വേണ്ടി?
സുശാന്തിന്റെ ഒറ്റ അക്കൌണ്ടിൽ മാത്രം 17 കോടി ഉണ്ടായിരുന്നതായാണ് ബാങ്ക് സ്റ്റേറ്റ്മെന്റ് പ്രകാരം അറിയാൻ കഴിഞ്ഞത്. ഇതിലെ 15 കോടി മറ്റൊരു അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട് ഇതെക്കുറിച്ച് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. മകനുമായി സംസാരിക്കാൻ പല തവണ ശ്രമിച്ചെങ്കിലും റിയയും റിയയുടെ കുടുംബവും അനുയായികളും അതിന് അനുവദിച്ചില്ലെന്നും പിതാവ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications