കുഞ്ഞിനെ മാതാപിതാക്കളിൽ നിന്ന് അകറ്റി: സുഷമ സ്വരാജ് റിപ്പോർട്ട് തേടി
ബാലാവകാശ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളുള്ള നോർവേയിൽ കുഞ്ഞുങ്ങളെ ചീത്ത പറയുന്നത് പോലും ശിക്ഷാർഹമാണ്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ വംശജരുടെ കുഞ്ഞിനെ കെയർ ഹോമിലേക്ക് മാറ്റിയത്.
ദില്ലി: മാതാപിതാക്കളുടെ അടുത്ത് നിന്ന് കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. നോര്‍വയിലെ ഇന്ത്യന്‍ സ്ഥാനപതിയില്‍ നിന്നാണ് മന്ത്രി റിപ്പോട്ട് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ വംശജരായ അനില്‍ കുമാറും ഭാര്യ ഗുര്വിന്ദര്ജിത്ത് കൗറും അഞ്ച് വയസ്സുള്ള കുട്ടിയെ പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോര്‍വെ സര്‍ക്കാര്‍ കുട്ടിയെ ഏറ്റെടുത്തത്.
കുട്ടികളുടെ സംരക്ഷണത്തിനായി ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമാണ് നോര്‍വെ. കുഞ്ഞുങ്ങളെ അടിയ്ക്കുന്നതും ചീത്ത പറയുന്നതുപോലും അനുവദനീയമല്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് കെയര്‍ ഹോമുകളിലേക്ക് മാറ്റും.
തങ്ങളെ അറിയിക്കാതെയാണ് കുഞ്ഞിനെ കെയര്‍ ഹോമിലേക്ക് മാറ്റിയതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരുന്നു. സാമൂഹ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളെ ചോദ്യം ചെയ്തു എന്നും കുഞ്ഞിനെ തല്ലി എന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. കെയര്‍ ഹോമില്‍ എത്തിച്ച കുട്ടിയ്ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണെങ്കിലും സുഷമ സ്വരാജ് ട്വിറ്ററില്‍ സജീവമാണ്. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് മറുപടി നല്‍കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ ചെയ്യുന്നതിനും ഉദ്യോഗസ്ഥരെ ഏർപ്പാടാക്കിയിട്ടുണ്ട്.