ജീവിതാവസാനത്തിന് മുമ്പ് കാണാൻ ആഗ്രഹിച്ച ദിവസം; മരണത്തിന് തൊട്ടുമുമ്പ് സുഷമാ സ്വരാജിന്റെ ട്വീറ്റ്
ദില്ലി: ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരിൽ ഒരാളായിരുന്നു സുഷമാ സ്വരാജ്. ഹൃദയാഘാതത്തെ തുടർന്നുണ്ടായ സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് രാജ്യം. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനാരോഗ്യം മൂലമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിന്നും രണ്ടാം മോദി മന്ത്രിസഭയിൽ നിന്നും സുഷമാ സ്വരാജ് മാറി നിന്നത്.
Read More: സുഷമാ സ്വരാജിന്റെ ചിത്രങ്ങൾ കാണാം
ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സുഷമാ സ്വരാജിന്റെ മരണവാർത്തയെത്തുന്നത്. അവസാന നിമിഷം വരെ രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു സുഷമാ സ്വരാജ്. ചൊവ്വാഴ്ച വൈകിട്ട് 7.23ന് അതായത് മരണം കൂട്ടിക്കൊണ്ടുപോകുന്നതിന് ഏകദേശം നാല് മണിക്കൂർ മുമ്പായിരുന്നു സുഷമാ സ്വരാജിന്റെ അവസാന ട്വീറ്റ്.
വിദേശകാര്യമന്ത്രിമായിരുന്ന ഘട്ടത്തിൽ ട്വിറ്ററിലൂടെ പോലും സഹായം അഭ്യർത്ഥിച്ചവർക്ക് വേണ്ടി കൃത്യമായ ഇടപെടൽ നടത്തി ശ്രദ്ധേയയായ മുൻ വിദേശകാര്യമന്ത്രിയുടെ അവസാന ട്വീറ്റ് കശ്മീർ വിഭജന ബില്ലിനെ കുറിച്ചായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്ന ട്വീറ്റിൽ തന്റെ ജീവിതകാലത്ത് ആ ദിവസം കാണാനാണ് താൻ കാത്തിരുന്നതെന്നും സുഷമാ സ്വരാജ് കുറിക്കുന്നു. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370, 35 എ എന്നിവ എടുത്ത് മാറ്റാനുള്ള തീരുമാനത്തിനാണ് സുഷമാ സ്വരാജ് പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചത്.
प्रधान मंत्री जी - आपका हार्दिक अभिनन्दन. मैं अपने जीवन में इस दिन को देखने की प्रतीक्षा कर रही थी. @narendramodi ji - Thank you Prime Minister. Thank you very much. I was waiting to see this day in my lifetime.
— Sushma Swaraj (@SushmaSwaraj) August 6, 2019