സുഷമയുടെ ജീവനു വേണ്ടി 70 മിനുട്ട് പോരാടി ഡോക്ടര്‍മാര്‍; പക്ഷെ പരാജയപ്പെട്ടുപോയെന്ന് എയിംസ്
ദില്ലി: മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്ഥരായി രാജ്യം. വൈകീട്ട് ഏഴ് മണിവരെ ട്വിറ്ററില്‍ സജീവമായിരുന്ന സുഷമയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 9:30 നാണ് സുഷമ സ്വരാജിനെ ദില്ലി എംയിംസില്‍ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അവരുടെ ആരോഗ്യനില ഡോക്ടര്‍മാരുടെ പ്രത്യേകം സംഘം നിരന്തരം നിരീക്ഷിച്ചു.
പ്രത്യയശാസ്ത്ര വ്യത്യാസമുള്ളപ്പോഴും സുഷമയുമായി വളരെ അധികം സമയം ചിലവഴിച്ചിരുന്നു: മമത ബാനര്‍ജി
സുഷമാ സ്വരാജിന്റെ ആരോഗ്യനില വീണ്ടെടുക്കാന്‍ 70 മിനിറ്റിലധികം ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെന്നാണ് എംയിസ് വക്താവ് വ്യക്തമാക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന അവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സാ നടപടികളും ഡോക്ടര്‍മാര്‍ സ്വീകരിച്ചു. എന്നിരുന്നാലും എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് രാത്രി 10.50 ന് അവര്‍ മരണത്തിന് കീഴടങ്ങിയെന്ന് എംയിസ് വക്താവ് പറഞ്ഞു.
ആദരാഞ്ജലികള്‍
സുഷമ സ്വരാജിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ എംയിസിലെത്തി. രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്ഷവര്ധന്, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 12.15 നോടെ മൃതദേഹം ജന്‍പഥ് റോഡിലെ വസതിയില്‍ എത്തിച്ചു.
11 വരെ വസതിയില്‍
മൃതദേഹം 11 വരെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കര്‍ ഒം കുമാര്‍ ബിര്‍ള, ദില്ലി മുഖ്യമന്ത്രി അനില്‍ ബായിജാല്‍, യോഗ ഗുരു ബാബാ രാംദേവ്, ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ, കേരള മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, മനീഷ് തിവാരി തുടങ്ങയിവര്‍ സുഷമയുടെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
രാഷ്ട്രപതി
സുഷമ സ്വരാജിന്റെ വിയോഗത്തില്‍ രാഷ്ട്രത്തിന് അകത്തും പുറത്തുമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. സുഷമാ സ്വരാജിന്റെ അപ്രതീക്ഷിത വിയോഗ ഞെട്ടലുളവാക്കിയെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രതികരണം. രാജ്യം ഏറെ സ്നേഹിച്ച ധീരയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയ സേവനങ്ങളുടെ പേരിൽ സുഷമാ സ്വരാജ് എന്നും ഓർമിക്കപ്പെടുമെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രി
ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായം അവസാനിച്ചുവെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. കോടിക്കണക്കിനാളുകൾക്ക് പ്രചോദനമായിരുന്നു സുഷമാ സ്വരാജ്. സുഷമാ സ്വരാജിന്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയാണ്. രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി നൽകിയ സംഭാവനകളുടെ പേരിൽ അവർ എന്നും ഓർമിക്കപ്പെടും. ആരോഗ്യ സ്ഥിതി മോശമായ ഘട്ടത്തിൽ പോലും തന്റെ കടമകളിൽ വിട്ടുവീഴ്ച ചെയ്യാൻ അവർ തയാറായിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പിണറായി വിജയന്
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഫേസ്ബുക്കില്‍ കുറിച്ചത്. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖം പങ്കിടുന്നുവെന്നും പിണറായി വ്യക്തമാക്കി.
Recommended Video
വി മുരളീധരന്
സുഷമ സ്വരാജിന്റെ മരണം രാജ്യത്തിന് തീരാനഷ്ടമെന്നും തന്നെ സംബന്ധിച്ചിടത്തോളെ ഏറെ അവിശ്വസനീയമായ വാര്‍ത്തയാണെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പ്രതികരണം. സുഷമസ്വാരാജുമായി ദീര്‍ഘകാലത്തെ വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നു. കേന്ദ്രസര്‍ക്കാറില്‍ സഹമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം അവരെ കണ്ട് അനുഗ്രഹം വാങ്ങാന്‍ പോയിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.