സുഷമ സ്വരാജ് സഞ്ചരിച്ച വിമാനം അപ്രത്യക്ഷമായി... 14 മിനിട്ട് മുൾമുനയിൽ; കേരളത്തിൽ നിന്ന് പറന്നത്
ദില്ലി: എംഎച്ച് 370 എന്ന മലേഷ്യന്‍ വിമാനം അപ്രത്യക്ഷമായിട്ട് ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ആ വിമാനത്തെ കുറിച്ച് ഇപ്പോഴും ഒരു വിവരവും ലഭ്യമായിട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
അതിനിടയിലാണ് ഏറെ ആശങ്ക ജനിപ്പിച്ച് ഒരു ഇന്ത്യന്‍ വിവിഐപി വിമാനം അപ്രത്യക്ഷമായത്. അതും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനേയും വഹിച്ചുകൊണ്ടുപോവുകയായിരുന്ന വിമാനം.
14 മിനിട്ട് നേരത്തേക്ക് വിമാനത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ബ്രിക്‌സ് രാജ്യങ്ങളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം.
തിരുവനന്തപുരത്ത് നിന്ന്
ദില്ലിയില്‍ നിന്ന് പുറപ്പെട്ട വിമാനം ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. 2018 ജൂണ്‍ 2, ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ ആയിരുന്നു തിരുവനന്തപുരത്ത് നിന്ന് വിമാനം പറന്നുയര്‍ന്നത്. വിവിഐപി വിമാനമായ മേഘ്ദൂദില്‍ ആയിരുന്നു സുഷമ സ്വരാജിന്റെ യാത്ര.
വിമാനം അപ്രത്യക്ഷം
തിരുവനന്തപുരത്ത് നിന്ന് പറയുന്നയര്‍ന്ന് 44 മിനിട്ട് പിന്നിട്ടപ്പോള്‍ ആണ് വിമാനം അപ്രത്യക്ഷമായത്. മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ പരിധിയില്‍ വച്ചായിരുന്നു സംഭവം. ഏതാണ്ട് 14 മിനിട്ടോളം സുഷമ സ്വരാജ് സഞ്ചരിച്ചിരുന്ന വിമാനവുമായി ഒരു ബന്ധവും പുലര്‍ത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന് കഴിഞ്ഞിരുന്നില്ല.
ആശങ്കയുടെ നിമിഷങ്ങള്‍
ആ പതിനാല് മിനിട്ടുകള്‍ ശരിക്കും ആശങ്ക നിറഞ്ഞത് തന്നെ ആയിരുന്നു. മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉടന്‍ തന്നെ ചെന്നൈ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും ചെയ്തു. എന്തായാലും 4.58 ന് വിമാനത്തിന്റെ പൈലറ്റ് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ തിരിച്ച് ബന്ധപ്പെട്ടതോടെ ആശങ്കകള്‍ അവസാനിച്ചു
അപായ സൂചന
സമുദ്രത്തിന് മുകളില്‍ ഉള്ള വ്യോമ മേഖലയില്‍ വിമാനം പ്രവേശിച്ച് 30 മിനിട്ടിന് മുകളില്‍ ബന്ധം ഒന്നും സ്ഥാപിക്കാന്‍ ആയില്ലെങ്കില്‍ ആണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അപായ സൂചന പുറപ്പെടുവിക്കുക. എന്നാല്‍ സുഷമ സ്വരാജ് സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ കാര്യത്തില്‍ മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ 12 മിനിട്ട് മാത്രമേ കാത്ത് നിന്നുള്ളൂ.
ഇന്‍സെര്‍ഫ അലാം
ഇന്‍സെര്‍ഫ വിഭാഗത്തില്‍ പെടുന്ന അപായ സൂചന ആണ് ആദ്യ ഘട്ടത്തില്‍ മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പുറത്ത് വിട്ടത്. വിമാനത്തിന്റെ സ്ഥാനം, യാത്രക്കാരുടെ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാതാകുമ്പോള്‍ ആണ് സാധാരണ ഇത്തരത്തിലുള്ള അപായ സൂചന പുറപ്പെടുവിക്കാറുള്ളത്.