സുഷമയെപ്പോലെ മിടുക്കൻ... 37-ാം വയസ്സിൽ ഗവർണർ, 34-ാം വയസ്സിൽ എജി; സുഷമ സ്വരാജിലെ ആ 'സ്വരാജ്' ആരാണ്?
ദില്ലി: വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ഏറ്റവു മികച്ച വനിത നേതാക്കളില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും മന്ത്രി എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലും കരുത്തും കഴിവും തെളിയിച്ച വ്യക്തിയായിരുന്നു സുഷമ.
ഒടുവില്‍ സുഷമയും... ആദ്യം മുണ്ടേ, പിന്നെ പരീക്കര്‍; മോദി ഭരണകാലത്തെ മൂന്ന് മരണങ്ങള്‍
സുഷമയുടെ ഈ ജിവിത വിജയത്തിന് പിന്നില്‍ ഒരാളുണ്ടായിരുന്നു. അതാണ് സ്വരാജ് കൗശല്‍ എന്ന സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍. മറ്റാരുമല്ല, സുഷമയുടെ ജീവിത പങ്കാളിയായിരുന്നു സ്വരാജ്- ചുരുക്കിപ്പറഞ്ഞാല്‍ സുഷമ സ്വരാജിലെ 'സ്വരാജ്'.
സുഷമ സ്വരാജിനെ പോലെ തന്നെ റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് സ്വരാജ് കൗശലും. ആ റെക്കോര്‍ഡുകള്‍ ഒന്നും ഇതുവരെ ഭേദിക്കപ്പെട്ടിട്ടും ഇല്ല.
സ്വരാജ് കൗശല്‍
സുപ്രീം കോടതി അഭിഭാഷകനാണ് സ്വരാജ് കൗശല്‍. സുഷമ സ്വരാജിന്റെ ഭര്‍ത്താവ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷക പദവിയില്‍ എത്തിയ ആളാണ് സ്വരാജ് കൗശല്‍.
അടിയന്തരാവസ്ഥക്കാലത്തെ പരിചയം
അടിയന്തരാവസ്ഥക്കാലത്താണ് സുഷമയും സ്വരാജും കണ്ടുമുട്ടുന്നത്. സോഷ്യലിസ്റ്റ് നേതാവായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന് വേണ്ടിയായിരുന്നു സ്വരാജും സുഷമയും അന്ന് ഒന്നിച്ചത്. അത് ജീവിതത്തിലും അവര്‍ തുടരുകയായിരുന്നു. 1975 ജൂലായ് 13 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. പ്രായം നോക്കിയാല്‍ സുഷമയേക്കാള്‍ നാല് മാസം ഇളയതാണ് സ്വരാജ്.
മിസോ നാഷണല്‍ ഫ്രണ്ടും സ്വരാജും
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഒരു സ്‌പെഷ്യലിസ്റ്റ് ആണ് സ്വരാജ് കൗശല്‍. മിസോ നാഷണല്‍ ഫ്രണ്ട് അന്ന് നിയമവിരുദ്ധമായിരുന്നു. സര്‍ക്കാരുമായുള്ള ചര്‍ച്ചകളില്‍ മിസോ നാഷണല്‍ ഫ്രണ്ടിന്റെ ഉപദേശകനും ആയിരുന്നു ഇദ്ദേഹം. സായുധകലാപം അവസാനിപ്പിച്ച മിസോറാം സമാധാന ഉടമ്പടി എഴുതിത്തയ്യാറാക്കിയതും സ്വരാജിന്റെ സഹായത്തോടെ ആയിരുന്നു.
34-ാം വയസ്സില്‍ അഡ്വക്കറ്റ് ജനറല്‍
മിസോറാമിന്റെ ആദ്യത്തെ അഡ്വക്കറ്റ് ജനറലും സ്വരാജ് കൗശല്‍ ആയിരുന്നു. തന്റെ 34-ാം വയസ്സില്‍ ആണ് സ്വരാജ് ആ ഉന്നത പദവിയില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറല്‍ എന്ന റെക്കോര്‍ഡ് സ്വരാജ് കൗശലിനാണ്. ആ റെക്കോര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.
37-ാം വയസ്സില്‍ ഗവര്‍ണര്‍
മിസോറാമില്‍ ആദ്യം ലഫ്റ്റനന്റ് ഗവര്‍ണര്‍ പദവിയാണ് ഉണ്ടായിരുന്നത്. 1987 മുതലാണ് മിസോറാമില്‍ ഗവര്‍ണര്‍ പദവി വരുന്നത്. മിസോറാമിന്റെ നാലാമത്തെ ഗവര്‍ണര്‍ ആയിരുന്നു സ്വരാജ് കൗശല്‍. 1990 ഫെബ്രുവരി 3 മുതല്‍ 1993 ഫെബ്രുവരി 9 വരെ അദ്ദേഹം മിസോറാം ഗവര്‍ണര്‍ ആയി തുടര്‍ന്നു.
എച്ച് വി പിയുടെ എംപി
സുഷമ സ്വരാജ് ബിജെപിയുടെ ദേശീയ നേതാവായി തുടരുമ്പോഴും സ്വരാജ് കൗശാല്‍ മറ്റൊരു പാര്‍ട്ടിയുടെ എംപിയായി പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. 1998 മുതല്‍ 2004 വരെ ഹരിയാണ വികാസ് പാര്‍ട്ടി (എച്ച് വിപി) യുടെ എംപിയായിരുന്നു സ്വരാജ് കൗശല്‍. ഈ പാര്‍ട്ടി 2004 ല്‍ എച്ച് വിപി കോണ്‍ഗ്രസ്സില്‍ ലയിക്കുകയായിരുന്നു.
ഭാര്യയും ഭര്‍ത്താവും ഒരുമിച്ച്
പാര്‍ലമെന്റില്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്, 1998-1999 കാലത്ത് സുഷമ സ്വരാജ് ലോക്‌സഭയിലും സ്വരാജ് രാജ്യസഭയിലും ഉണ്ടായിരുന്നു. 2000 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തില്‍ രണ്ട് പേരും രാജ്യസഭ അംഗങ്ങള്‍ ആയിരുന്നു.