സുഷമാ സ്വരാജിന്റെ അവസാന വാഗ്ദാനവും നിറവേറ്റി മകൾ ബൻസുരി; സാൽവേയ്ക്ക് ഒരു രൂപ ഫീസ് കൈമാറി
ദില്ലി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം നിറവേറ്റി മകൾ ബൻസുരി സ്വരാജ്. കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയ്ക്ക് ഫീസായി ഒരു രൂപ അദ്ദേഹത്തിന്റെ വസതിയിലെത്തി കൈമാറിയാണ് ബൻസൂരി തന്റെ അമ്മയുടെ കടം വീട്ടിയത്. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില മോശമാകുന്നതിന് മുമ്പ് സുഷമാ സ്വരാജ് അവസാനമായി ഫോണിൽ സംസാരിച്ചത് ഹരീഷ് സാൽവേയുമായിരുന്നു.
കർണാടകയിൽ മാറ്റിവെച്ച ഉപതിരഞ്ഞെടുപ്പ് ഡിസംബർ 5ന് നടക്കും; അയോഗ്യതയിൽ അന്തിമ തീരുമാനത്തിന് ശേഷം
പാക് തടവിൽ കഴിയുന്ന കുൽഭൂഷൺ ജാദവിന് വേണ്ടി അന്താരാഷ്ട്ര നീതി ന്യായ കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ഹാജരായത് ഹരീഷ് സാൽവേ ആയിരുന്നു. ഈ കേസിൽ ഹാജരാകാനായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് ഹരീഷ് സാൽവെ പറഞ്ഞിരുന്നു. സൗഹൃദ സംഭാഷണത്തിനായി വിളിച്ച ഹരീഷ് സാൽവെയോട് ഇക്കാര്യം ചോദിച്ച സുഷമാ സ്വരാജ് ഫീസായി ഒരു രൂപ നൽകുമെന്ന് പറയുകയും ചെയ്തു.
''അവസാന സംഭാഷണത്തിലും വളരെ ഉത്സാഹത്തോടെയാണ് അവർ സംസാരിച്ചത്, വീട്ടിലേക്ക് ചെല്ലാൻ ക്ഷണിക്കുകയും ചെയ്തു. 6 മണിക്ക് ഞങ്ങൾ തമ്മിൽ കാണേണ്ടതായിരുന്നു. എന്നാൽ ഫോണിൽ സംസാരിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഹൃദയാഘാതം ഉണ്ടായി എന്ന വാർത്തയാണ് കേട്ടത്'' ഹരീഷ് സാൽവേ പറയുന്നു.
@sushmaswaraj Bansuri has fulfilled your last wish. She called on Mr.Harish Salve and presented the One Rupee coin that you left as fees for Kulbhushan Jadhav's case. pic.twitter.com/eyBtyWCSUD
— Governor Swaraj (@governorswaraj) September 27, 2019
സുഷമാ സ്വരാജിന്റെ ഭർത്താവും മുൻ മിസോറാം ഗവർണറുമായ സ്വരാജ് കൗശലാണ് അമ്മയുടെ അവസാന ആഗ്രഹം നിറവേറ്റുന്ന മകൾ ബൻസുരിയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ആറിനായിരുന്നു സുഷമാ സ്വരാജിന്റെ മരണം. ഒന്നാം മോദി സർക്കാരിലെ വിദേശ കാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് കുൽഭൂഷൺ ജാദവിന്റെ മോചനത്തിനായി ശക്തമായ ഇടപെടലുകൾ നടത്തിയിരുന്നു. കുൽഭൂഷൺ ജാദവിന്റെ കുടുംബത്തോടൊപ്പമുള്ള ഒരു ചിത്രമായിരുന്നു സുഷമാ സ്വരാജ് അവസാനമായി തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.