മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം: അന്വേഷണം തുടങ്ങി, സുരക്ഷ ശക്തം
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയ്ക്ക് മുമ്പിൽ സ്ഫോടക വസ്തുക്കൾ നിറച്ച വാൻ ഉപേക്ഷിച്ച നിലയിൽ. വ്യാഴാഴ്ചയാണ് പെഡാർ റോഡിലെ ആന്റിലിയയ്ക്ക് പുറത്ത് സ്ഫോടക വസ്തുവായ ജെലാറ്റിൻ സ്റ്റിക്കുകൾ നിറച്ച എസ്യുവി കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതോടെ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ടാണ് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്.
ശിവകാശിയില്‍ പടക്കകടയിലെ സ്ഫോടനത്തില്‍ ആറ് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
വിവരം ലഭിച്ചതോടെ ഗാംദേവി പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസുകാർ സ്ഥലത്തെത്തി എസ്യുവി പരിശോധിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം പരിശോധിച്ചതോടെ 20 ഓളം ജെലാറ്റിൻ സ്റ്റിക്കുകൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് ഈ മേഖലയിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു. കമാൻഡോകളെയും വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ ആന്റി ടെററിസം സ്ക്വാഡിലെ (എടിഎസ്) ഉദ്യോഗസ്ഥരും കാർ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. ദില്ലിയിലെ ഇസ്രായേൽ എംബസിയ്ക്ക് സമീപത്ത് സ്ഫോടനമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവമുണ്ടാകുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മുംബൈ ക്രൈംബ്രാഞ്ചാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്, സംഭവത്തിൽ എന്തെങ്കിലും ഭീകരാക്രമണത്തിനുള്ള സാധ്യതയുണ്ടോ എന്ന് എടിഎസ് ഉദ്യോഗസ്ഥരും അന്വേഷിക്കുന്നുണ്ട്