കർണാടകയിൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന് സുവർണ്ണ ന്യൂസ് സർവ്വെ; 118സീറ്റ് വരെ കോൺഗ്രസിന് ലഭിക്കും
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരം നിലനിൽത്തുമെന്ന് സുവർണ്ണ ന്യൂസ് എക്സിറ്റ് പോൾ പ്രവചനം. 106 മുതൽ 118 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 79 മുതൽ 92 സീറ്റുകൾ വരെ ബിജെപിക്ക് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. ജെഡിഎസിന് 22 മുതൽ 30 സീറ്റുവരെ ലഭിക്കും.
കഴിഞ്ഞ പ്രാവശ്യത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ 40 സീറ്റാണ് ജെഡിഎസിന് ലഭിച്ചത് എന്നാൽ 2018 ആകുമ്പോഴേക്കും 30 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടിവരുമെന്നാണ് സുവർണ്ണ ന്യൂസ് പുറത്ത് വിട്ട എക്സിറ്റ് പോൾ പ്രവചനത്തിൽ പറയുന്നത്.
2013 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കോണ്‍ഗ്രസിന് 122 സീറ്റായിരുന്നു ലഭിച്ചത്. ബിജെപിക്ക് 41 സീറ്റും, ജനതാദളിന് 40 സീറ്റും കെജെപി 6 ഉം, ബിഎസ്ആര്‍ കോണ്‍ഗ്രസിന് 4ഉം, മറ്റുള്ളവരും സ്വതന്ത്രർക്കും കൂടി 12 സീറ്റുമായിരുന്നു ലഭിച്ചിരുന്നത്. ബിജെപിക്ക് ലഭിച്ച 41 സീറ്റിൽ നിന്ന് വൻ മുന്നേറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ സർവ്വെയിൽ വ്യക്തമാക്കുന്നത്.
2018ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ആകെ 2625 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 4.96 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത് പലയിടത്തും വോട്ടിങില്‍ തടസ്സം സൃഷ്ടിച്ചിരുന്നു. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും തന്നെ എങ്ങും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.ജെഡിഎസും കോണ്‍ഗ്രസും നേരിട്ട് ഏറ്റമുട്ടിയ മൈസൂരില്‍ കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. മെയ് 15നാണ് വേട്ടെണ്ണൽ. 65 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.