അജ്മീര്‍ സ്‌ഫോടനം: സ്വാമി അസീമാനന്ദയെ വെറുതെവിട്ടു, മൂന്ന് പേര്‍ കുറ്റക്കാരെന്ന് കോടതി
2007ല്‍ നടന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗയിലെ സ്‌ഫോടനത്തില്‍ സ്വാമിക്ക് പങ്കില്ലെന്ന് കോടതി വ്യക്തമാക്കി.
ജയ്പൂര്‍: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സ്വാമി അസീമാനന്ദയെ കോടതി വെറുതെവിട്ടു. 2007ല്‍ നടന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി ദര്‍ഗയിലെ സ്‌ഫോടനത്തില്‍ സ്വാമിക്ക് പങ്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ മറ്റു മൂന്ന് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് സ്വാമി അസീമാനന്ദ. സ്‌ഫോടനത്തില്‍ ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പ്രത്യേക വിചാരണാ കോടതി വ്യക്തമാക്കി. അജ്മീര്‍ ദര്‍ഗക്ക് സമീപം നടന്ന സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകന്‍ സ്വാമിയാണെന്നായിരുന്നു കേസ് അന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ ആരോപണം.
അസീമാനന്ദയും മറ്റു ആറുപേരുമായിരുന്നു കേസിലെ പ്രതികള്‍. കൊലപാതകം, വര്‍ഗീയ വിദ്വേഷമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്. കേസിലെ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തി.
രാജ്യത്തെ വളരെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ് അജ്മീര്‍ ദര്‍ഗ. ഇവിടെ 2007ലുണ്ടായ സ്‌ഫോടനം ഏറെ വിവാദമായിരുന്നു. സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അജ്മീര്‍ സ്‌ഫോടനത്തിന് പുറമെ മറ്റു നിരവധി കേസുകളില്‍ പ്രതിയാണ് സ്വാമി അസീമാനന്ദ. 2006ല്‍ മഹാരാഷ്ട്രയിലെ മലേഗാവിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലും ഇയാളും സംഘവുമാണെന്ന് ആരോപണമുണ്ട്. 38 പേരാണ് മലേഗാവിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
2007ല്‍ ഹൈദരാബാദിലെ മക്കാ മസ്ജിദ് പരിസരത്തുണ്ടായ സ്‌ഫോടനത്തിലും പ്രതിയാണ് സ്വാമി. ഇതേ വര്‍ഷം തന്നെ സംജോദ എക്‌സ്പ്രസിലും സ്‌ഫോടനമുണ്ടായിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ യാത്ര ചെയ്യുന്ന സംജോദ എക്‌സ്പ്രസിലെ 70 ഓളം പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. കൂടുതലും പാകിസ്താനികളായിരുന്നു.
ട്രെയിനില്‍ സ്‌ഫോടനം നടത്തിയത് താനും സംഘവുമാണെന്ന് സ്വാമി അസീമാനന്ദ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 2010ല്‍ ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. പിന്നീട് മൊഴി മാറ്റിയ സ്വാമി തന്നെ പീഡിപ്പിച്ച് വ്യാജ മൊഴി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു.
2006നും 2008നുമിടയില്‍ രാജ്യത്തെ പല നഗരങ്ങളിലായി നടന്ന അഞ്ച് ഭീകരാക്രമണങ്ങളില്‍ പ്രതിയാണ് സ്വാമി അസീമാനന്ദ. ഹിന്ദുത്വ തീവ്രവാദികള്‍ എന്നാണ് സ്വാമിയേയും സംഘത്തെയും മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. വലതുപക്ഷ തീവ്ര സംഘങ്ങളുമായി സ്വാമിക്കുള്ള ബന്ധമാണ് അതിന് കാരണം.