ജെഎൻയുവിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർത്തു: സംഭവം വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ!!
ദില്ലി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർത്ത നിലയിൽ. സർവ്വകലാശാല ഹോസ്റ്റലിൽ ഫീസ് വർധനക്കും ഹോസ്റ്റൽ മാന്വൽ പരിഷ്കരിക്കരിച്ചതിനുമെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നടന്നതിന് പിന്നാലെയാണ് സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയിൽ ഫാസിസം എന്നെഴുതിയ നിലയിലാണുള്ളത്. ജെഎൻയു അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ വലത് വശത്ത് നെഹ്രുവിന്റെ പ്രതിമക്ക് എതിർവശത്തായി സ്ഥാപിച്ചിരുന്ന വിവേകാനന്ദന്റെ പ്രതിമായാണ് തകർത്തിട്ടുള്ളത്.
വിമതരല്ല, ഭാവിയിലെ എംഎല്എമാരും മന്ത്രിമാരും, അവര്ക്ക് നല്കിയ വാഗ്ദാനം പാലിക്കുമെന്ന് യെഡിയൂരപ്പ
സംഭവത്തിൽ വിദ്യാർത്ഥി സംഘടനയായ എൻഎസ് യുഐ അപലപിച്ചു. പ്രതിമ സ്ഥാപിച്ചിരുന്ന ഭാഗം വൃത്തിയാക്കിയതായും വിദ്യാർത്ഥികൾ വ്യക്തമാക്കി. ജെഎൻയു ക്യാമ്പസിലെ വിദ്യാർത്ഥികൾ ഇത് ചെയ്യുമെന്ന് കരുതുന്നില്ല. എന്നാൽ ഇപ്പോൾ അവശിഷ്ടങ്ങൾ നീക്കി വൃത്തിയാക്കിയെന്നാണ് എൻഎസ് യുഐ നേതാവ് പ്രതികരിച്ചത്. നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ചുവരിൽ വൈസ് ചാൻസലർ മാമിദാല ജഗദീഷ് കുമാറിന് വേണ്ടിയും ചില സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ജെഎൻയു എക്സിക്യൂട്ടീവ് കമ്മറ്റിയാണ് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ പിൻവലിച്ചത്. ഇതിന് പുറമേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതിനും എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിരുന്നു. ജെഎൻയു വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരും രംഗത്തെത്തിയിരുന്നു. എന്നാൽ മറ്റ് ആവശ്യങ്ങൾ കൂടി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. വിദ്യാർത്ഥികളുടെ പ്രശ്നപരിഹാരത്തിന് കേന്ദ്രസർക്കാർ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.
നേരത്തെ 20 രൂപയായിരുന്ന സിംഗിൾ റൂമിന്റെ ഫീസ് 600 രൂപയാക്കിയും 10 രൂപയായിരുന്ന ഡബിൾ റൂമിന്റെ ഫീസ് 300 രൂപയാക്കിയും ഉയർത്തിയിരുന്നു. മെസ് ഡെപ്പോസിറ്റ് 5500 ൽ നിന്ന് 12000 രൂപയാക്കിയും ഉയർത്തിക്കൊണ്ടുള്ളതായിരുന്നു എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം. എന്നാൽ പ്രതിഷേധത്തോടെ സിംഗിൾ 200, ഡബിൾ റൂം 100, മെസ് ഡെപ്പോസിറ്റ് 5500, സർവീസ് ചാർജ് 1700 എന്നിങ്ങനെ മാറ്റി നിർണയിച്ചിട്ടുണ്ട്.