ഇതിലേത് പട്ടിയാണ് നിങ്ങൾ? ബിജെപി വക്താവിന്റെ വിവാദ ട്വീറ്റിന് സ്വരയുടെ ചുട്ട മറുപടി!!
ദില്ലി: സ്ത്രീയെ നായയോട് ഉപമിച്ച ബിജെപി ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാളിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി സ്വരഭാസ്‌കര്‍. എഴുത്തുകാരി ഷുനാലി കുല്ലാര്‍ ഷ്രോഫിന്റെ ട്വീറ്റിന് നല്‍കിയ മറുപടിയില്‍ അവരെ നായയോട് ഉപമിച്ച അഗര്‍വാളിനെതിരെ നേരത്തെ ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഷുനാലിയെ പിന്താങ്ങി സ്വര ഭാസ്‌കറും രംഗത്തെത്തിയത്. പൊതു ഇടത്തില്‍ പരസ്യമായി ഒരു സ്ത്രീയെ അഗര്‍വാള്‍ അധിക്ഷേപിച്ചതായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ചൂണ്ടിക്കാട്ടി.
കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ താഴെ വീഴും?കോണ്‍ഗ്രസ് നിലപാട് ഇങ്ങനെ.. ജെഡിഎസുമായി കൈകോര്‍ക്കുമോ?
പൊതു ഇടങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്ന ഇത്തരക്കാര്‍ അഭിമാനത്തോടെ സ്വയം വിശേഷിപ്പിക്കുന്നത് ഹിന്ദുവെന്നാണെന്നും സ്വര പരിഹസിച്ചു. മാതാപിതാക്കളിട്ട പേര് ചീത്തയാക്കാതെ ജീവിക്കൂ എന്ന ഉപദേശവും സ്വര ഗോപാല്‍ കൃഷ്ണയ്ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ തന്റെ അഭിപ്രായം പിന്‍വലിക്കാന്‍ വിസ്സമ്മതിച്ച അഗര്‍വാള്‍ സ്വര ഭാസ്‌കര്‍ അടക്കമുള്ള ആളുകള്‍ അപ്രസക്തമായ പ്രതികരണങ്ങള്‍ അടര്‍ത്തി മാറ്റി അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ആരോപിച്ചു.
ആര്‍ത്തവകാലത്ത് ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീ അടുത്ത ജന്മത്തില്‍ നായയായി ജനിക്കുമെന്ന് അവകാശവാദമുയര്‍ത്തുന്ന ഭുജ് മന്ദിരത്തിലെ സ്വാമി കൃഷ്ണ സ്വരൂപ ദാസ്ജിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ പലതരം ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉടലെടുത്തു. കൃഷ്ണ സ്വരൂപയുടെ വാദത്തിന് പ്രതികരണമായി പലരും തങ്ങളുടെ നായയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
കഴിഞ്ഞ ജന്മത്തില്‍ ജീവിതം നശിച്ചു പോയ സ്ത്രീകളാണ് ഇതെന്നും തങ്ങളുടെ പൂര്‍വ്വ ജന്മത്തെ കുറിച്ചറിയാന്‍ പുരോഹിതന്റെ അടുത്തെത്തിയതാണ് ഇവരെന്നുമുള്ള തരത്തിലുള്ള അടിക്കുറിപ്പോടൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റുകളില്‍ ഉള്‍പ്പെടുന്നു. സമാനമായ കുറിപ്പാണ് എഴുത്തുകാരി ഷൂനാലി ഖുള്ളറും ട്വിറ്ററില്‍ പങ്കുവെച്ചത്. ''വീണു പോയ രണ്ട് സ്ത്രീകളുടെ ചിത്രം ഇതാ. കഴിഞ്ഞ ജന്മത്തില്‍ ആര്‍ത്തവ കാലത്ത് ഭര്‍ത്താവിന് ഭക്ഷണം പാകം ചെയ്തതിനാല്‍ അവര്‍ നായ്ക്കളായി മാറി. ഇക്കാര്യത്തില്‍ അവര്‍ ക്ഷമ ചോദിക്കുകയാണെന്ന് ശരീര ഭാഷയില്‍ നിന്ന് തിരിച്ചറിയാന്‍ സാധിക്കും''. ഇതായിരുന്നു ഷൂനാലിയുടെ ട്വീറ്റ്. ചിത്രത്തില്‍ ഏത് നായയെ കുറിച്ചാണ് പറയുന്നതെന്നിയിരുന്നു അഗര്‍വാള്‍ ഷൂനാലിയോടുള്ള ചോദ്യം. അഗര്‍വാളിന്റെ ഈ അഭിപ്രായത്തിനെതിരെയാണ് ട്വിറ്ററില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നത്.