'കേരളം ബദൽ', മുഖ്യമന്ത്രിയെ കണ്ട് ശ്വേത ഭട്ട്, സഞ്ജീവ് ഭട്ടിനായുളള പോരാട്ടത്തിന് പിണറായിയുടെ പിന്തുണ
തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ ജയിലില്‍ അടച്ച ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിന് നീതി ലഭിക്കാനുളള പോരാട്ടത്തില്‍ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടും മകന് ശന്തനുവും തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സര്‍ക്കാര്‍ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഞ്ജീവ് ഭട്ടിന്റെ വിഷയത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വിഷയത്തില്‍ കേരളത്തിലെ എംപിമാരെ ഒരുമിച്ച് നിര്‍ത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ശ്വേത ഭട്ടിന് ഉറപ്പ് നല്കി.
സമാന നിലപാടുളള രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുമായും മുഖ്യമന്ത്രിമാരുമായും പോരാട്ടത്തിന് മുന്‍കൈ എടുക്കും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഡിഎംകെ നേതാവ് സ്റ്റാലിന്, ജെഡിഎസ് നേതാവ് ദേവഗൗഡ എന്നിവരുമായി വിഷയം സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ നേതാക്കള്‍ക്കൊപ്പമാണ് ശ്വേത ഭട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സഞ്ജീവ് ഭട്ടിന് വേണ്ടി ഡിവൈഎഫ്ഐ സോഷ്യൽമീഡിയ ക്യാമ്പയിൻ ആരംഭിക്കുന്നുണ്ട്. ക്യാംപെയ്ന് ഈ മാസം 26 നു തുടക്കമാകും.
കേരളം ഒരു ബദലാണെന്ന് ശ്വേത ഭട്ട് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ കേരള മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നിലപാടാണ് സന്ദര്‍ശനത്തിന് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആവേശകരമാണ്. അദ്ദേഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപാട് 100 ശതമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് നന്ദിയെന്നും ശ്വേതാഭട്ട് കൂട്ടിച്ചേർത്തു.