സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നിന്ന് ചീഞ്ഞ മുട്ടയും കാലാവധി കഴിഞ്ഞ ഭക്ഷണവും! FSSAIയുടെ കടുത്ത നടപടി
ഓൺലൈൻ വഴി മിനിറ്റുകൾക്കകം വീട്ടിൽ സാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് ആപ്പുകളെ ആശ്രയിക്കുന്നത് ഇന്നത്തെ കാലത്ത് ദൈന്യംദിന കാര്യമാണ്. എന്നാൽ മലയാളികളടക്കമുള്ള അടക്കമുള്ള ഉപഭോക്താക്കളെ ഒന്നാകെ ഭീതിയിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രമുഖ ഓൺലൈൻ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന് എതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയായ എഫ്എസ്എസ്എഐ (FSSAI). ഉപഭോക്താക്കളുടെ നിരന്തരമായ പരാതികളെ തുടർന്ന് ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒൻപത് നോട്ടീസുകളാണ് സ്വിഗ്ഗിക്ക് ഒരേദിവസം നൽകിയിരിക്കുന്നത്. നമ്മൾ വിശ്വസിച്ച് പണം കൊടുത്ത് വാങ്ങുന്ന ഭക്ഷണസാധനങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന വലിയൊരു ചോദ്യമാണ് ഈ സംഭവം ഇപ്പോൾ ഉയർത്തുന്നത്.
പൊതുജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ തികച്ചും മോശവും വൃത്തിഹീനവുമായ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു എന്നാണ് സ്വിഗ്ഗിക്ക് എതിരെയുള്ള പ്രധാന ആരോപണം. കാലാവധി കഴിഞ്ഞതും, ചീഞ്ഞതും, ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ യാതൊരു പരിശോധനയുമില്ലാതെ ഉപഭോക്താക്കളിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നോട്ടീസിൽ പറയുന്ന പല കാര്യങ്ങളും കേട്ടാൽ ഇനിയൊരു തവണ ഓൺലൈനിൽ നിന്ന് സാധനങ്ങൾ ഓർഡർ ചെയ്യാൻ നമ്മൾ ഭയപ്പെടും.

പ്രധാനമായും നാല് വലിയ വീഴ്ചകളാണ് ഉപഭോക്താക്കളുടെ പരാതിയിലൂടെ പുറത്തുവന്നിരിക്കുന്നത്. 'നോയിസ്' എന്ന ബ്രാൻഡിന്റെ മുട്ടകൾ ഇവർ വിപണിയിൽ എത്തിച്ചത് നിലവിലെ ഭക്ഷ്യസുരക്ഷാ ലൈസൻസ് പരിധിയിൽ ഉൾപ്പെടുത്താതെയാണ്. ഇത് ഗുരുതരമായ നിയമലംഘനമാണ്. ഇതിലും കഷ്ടം മറ്റൊന്നാണ്, ആളുകൾ ആരോഗ്യത്തിനായി വാങ്ങുന്ന 'ഹെൽത്തിഫൈ വേ പ്രോട്ടീൻ', 'നോയിസ് ഹോംസ്റ്റൈൽ മദ്രാസ് മിക്സ്ചർ എന്നിവ കാലാവധി കഴിഞ്ഞിട്ടും ഉപഭോക്താക്കൾക്ക് ഡെലിവറി ചെയ്തു. ഇതിലൊക്കെ ഉപരിയായി ഓർഗാനിക് എന്ന് വിശ്വസിച്ച് ആളുകൾ വാങ്ങുന്ന 'അക്ഷയകൽപ്പ ഓർഗാനിക് മുട്ടകൾ' ചീഞ്ഞളിഞ്ഞ്, കടുത്ത ദുർഗന്ധത്തോടെയും ഇൻഫെക്ഷൻ ഉണ്ടാക്കുന്ന തരത്തിലുമാണ് ഡെലിവറി ചെയ്തത്. ഇത് കൂടാതെ വിതരണം ചെയ്ത 'കാക്കെ ദാ പറാത്ത' (Kakke da Paratha) കേടായ നിലയിലായിരുന്നു. ഈ കാര്യങ്ങളൊക്കെ ഉപഭോക്താക്കൾ കമ്പനിയെ അറിയിച്ചിട്ടും യാതൊരുവിധ നടപടിയും എടുക്കാൻ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തയ്യാറായില്ല എന്നതാണ് ഏറ്റവും ആശങ്കാജനകം.
സംഭവം വിവാദമായതോടെ എഫ്എസ്എസ്എഐ കർശന നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇത്രയും വലിയ നിയമലംഘനം നടക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് സ്വിഗ്ഗി സമർപ്പിക്കണം. സ്റ്റോക്കുകൾ പരിശോധിക്കുന്നതിലും, സാധനങ്ങൾ സൂക്ഷിക്കുന്നതിലും കമ്പനി പാലിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കൃത്യമായ രേഖകൾ സഹിതം ബോധിപ്പിക്കേണ്ടി വരും. ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ ഇനി എന്തൊക്കെ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അറിയിക്കണം.
നിശ്ചിത സമയത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ 2006-ലെ ഫുഡ് സേഫ്റ്റി ആക്ട് പ്രകാരം കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് സ്വിഗ്ഗി ഇതിനോട് പ്രതികരിച്ചത്. വരും ദിവസങ്ങളിൽ ഓൺലൈൻ ഭക്ഷണ-ഗ്രോസറി വിതരണ രംഗത്ത് വലിയ പരിശോധനകൾക്ക് ഈ സംഭവം തുടക്കം കുറിക്കുമെന്നതിൽ സംശയമില്ല.












Click it and Unblock the Notifications