ഭീരുവിനെ പോലെ ഓടിപ്പോകില്ലെന്ന് തബ്ലീഗ് നേതാക്കള്‍; എട്ട് ദിവസം കഴിഞ്ഞാല്‍ പോലീസിനെ കാണും
ദില്ലി: നിസാമുദ്ദീന്‍ മര്‍ക്കസ് യോഗ വിവാദത്തില്‍ പോലീസിന് മുമ്പില്‍ ഹാജരാകുമെന്ന് തബ്ലീഗ് നേതാവ് മൗലാന സഅദ്. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തൗസീഫ് ഖാന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എട്ട് ദിവസം കഴിഞ്ഞാല്‍ അദ്ദേഹം രംഗത്തുവരും. ഇപ്പോള്‍ ക്വാറന്റൈനിലാണ്. രോഗ ഭീതി ഒഴിഞ്ഞാല്‍ പരസ്യമായി വരികയും പോലീസുമായി സഹകരിക്കുകയും ചെയ്യുമെന്നും അഭിഭാഷകന്‍ പറഞ്ഞു. മൗലാന സഅദ് ഭീരുവിനെ പോലെ ഓടിപ്പോകില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
മൂന്ന് വിധത്തിലുള്ള നിയമപ്രകാരമാണ് മൗലാന സഅദിനെതിരെ കേസെടുത്തിരിക്കുന്നത്. എപിഡെമിക് ഡിസീസ് ആക്ട്, ദുരന്ത നിവാരണ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എല്ലാം ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ്. അതുകൊണ്ടുതന്നെ ഒളിവിലാണ് എന്ന ആരോപണം തെറ്റാണ്. കൊറോണ രോഗ സംശയത്താല്‍ ക്വാറന്റൈനിലാണ് മൗലാന സഅദ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത് എന്നതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കില്ല. പോലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കും. പരമാവധി രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയതെന്നും മൗലാന സഅദിന്റെ അഭിഭാഷന്‍ വ്യക്തമാക്കി.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് തബ്ലീഗ് നേതാവിന് ദില്ലി പോലീസ് കഴിഞ്ഞാഴ്ച നോട്ടീസ് നല്‍കിയിരുന്നു. 26 ചോദ്യങ്ങള്‍ അടങ്ങിയ നോട്ടീസാണ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയ മൗലാന സഅദ്, ഇപ്പോള്‍ ക്വാറന്റൈനിലാണെന്നും എല്ലാ രേഖകളും മര്‍ക്കസിലുണ്ടെന്നും വ്യക്തമാക്കി. തിങ്കളാഴ്ച ദില്ലി പോലീസിന്റെ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയച്ചു. നേരത്തെ നല്‍കിയ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. കൂടുതല്‍ രേഖകളും വിവരങ്ങളും ദില്ലി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭില്‍വാര മോഡല്‍!! ഇതാണ് ഏക മാര്‍ഗമെന്ന് കേന്ദ്രവും, ഭില്‍വാരയില്‍ നടന്നത്
മൗലാന സഅദിനും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കുമെതിരെയാണ് ദില്ലി പോലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിച്ച് തബ്ലീഗ് യോഗം നടത്തിയെന്നാണ് ദില്ലി സര്‍ക്കാരിന്റെ ആരോപണം. എന്നാല്‍ ഇക്കാര്യം തള്ളിയ തബ്ലീഗ് നേതാക്കള്‍ എല്ലാം ദില്ലി സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും പറയുന്നു. തബ്ലീഗ് ജമാഅത്തിനെതിരെ വ്യാപകമായ പ്രചാരണം ഒരു വിഭാഗം നടത്തുന്നുണ്ട്. അതിനിടെയാണ് ദില്ലി പോലീസ് രണ്ടാംതവണ നോട്ടീസ് അയച്ചിരിക്കുന്നത്. ദില്ലി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍കിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.