ചരിത്ര സ്മാരകം... താജ്മഹലിനെ സംരക്ഷിക്കണം, പദ്ധതികൾ തയ്യാറാക്കണം, യോഗി സർക്കാരിന് കോടതിയുടെ 'അടി'
ലക്നൗ: 400 വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാുള്ള പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. താജ്മഹൽ വിവാദമായ സാഹചര്യത്തിലാണ് കോടതിയുടെ നിർദേശം. താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം തയ്യാറാക്കി സമര്‍പ്പിക്കമെന്ന് കോടതി പറഞ്ഞു. രിത്ര സ്മാരകമായ താജ്മഹല്‍ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാന്നൂറ് വര്‍ഷമെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താജിന്റെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് താജ്മഹലിന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്നും യു പി സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. താജ് ട്രപീസിയം സോണിനോട് (ടിടിഎസ്) വിദഗ്ധരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ടൂറിസം ബുക്കിൽ നിന്നും ഒഴിവാക്കി
യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍നിന്നു രാജ്യാന്തര പ്രശസ്തമായ താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും പണിതതു രാജ്യദ്രോഹികളാണെന്നും അതിനു ചരിത്രത്തില്‍ ഇടംകൊടുക്കേണ്ടതില്ലെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞത് ഏറെ വിവാദമായിരുന്നു. പുക മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളും ബാധിക്കാതിരിക്കാന്‍ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
യുനെസ്‌കോ പൈതൃക പട്ടിക
താജ്മഹലിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഉയരുന്നതിനിടെ യുനെസ്‌കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ് അഡൈ്വസര്‍ നടത്തിയ സര്‍വേയില്‍ താജ്മഹലിനാണ് രണ്ടാം സ്ഥാനം. കമ്പോഡിയയിലെ അംഗോര്‍വാത്തിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. ചൈനയിലെ വന്‍മതില്‍ മൂന്നാം സ്ഥാനത്തും പെറുവിലെ മാച്ചുപിച്ചു നാലാം സ്ഥാനത്തുമാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുന്ന ദേശീയ സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോകമെമ്പാടുമുള്ള യാത്രികര്‍ക്കിടയില്‍ സര്‍വേ സംഘടിപ്പിച്ചത്.
സന്ദർശകരുടെ എണ്ണത്തിൽ കുറവ്
1983ലാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ആദ്യമായി താജ്മഹല്‍ ഇടം നേടുന്നത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ ഭാര്യ മുംതാസിന്റെ ഓര്‍മ്മയില്‍ പണിത മന്ദിരം പ്രതിവര്‍ഷം 80ലക്ഷം പേരാണ് സന്ദര്‍ശിക്കുന്നത്. അതേസമയം സപ്താത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന താജ്മഹല്‍ സന്ദര്‍ശിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കുറവുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യക്കാരുടെ രക്തവും വിയർപ്പും
താജ്മഹല്‍ നിര്‍മ്മിച്ചത് ഇന്ത്യക്കാരുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പറഞ്ഞിരുന്നു. താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബിജെപി നേതാവ് സംഗീത് സോമിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസ്താവന വന്നിരുന്നത്. ആരാണ്, എന്തിനുവേണ്ടിയാണ് താജമഹല്‍ നിര്‍മ്മിച്ചത് എന്നത് പ്രസക്തമല്ല. അത് നിര്‍മ്മിക്കപ്പെട്ടത് ഇന്ത്യക്കാരായ തൊഴിലാളികളുടെ രക്തവും വിയര്‍പ്പും കൊണ്ടാണെന്നായിരുന്നു ആദിത്യനാഥ് പറഞ്ഞത്.