അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്കിടയിലും ആക്രമണം തുടർന്ന് താലിബാൻ; ആശങ്കയറിയിച്ച് അഫ്ഗാനിസ്ഥാൻ
കാബുൾ: കാബുളിലുണ്ടായ ചാവേർ കാർ സ്ഫോടനത്തിൽ 10 പ്രദേശവാസികൾ കൊല്ലപ്പെട്ടു. അമേരിക്കൻ എംബസി അടക്കം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഈ ആഴ്ച തുടർച്ചയായ രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. അപകടത്തിൽ ആഭ്യന്തരമന്ത്രാലയ വക്താവ് ഉൾപ്പെടെ 42 പേർക്ക് പരുക്കേൽക്കുകയും നിരവധി വാഹനങ്ങൾ കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്.
ഞെട്ടിക്കുന്ന റിപോര്‍ട്ട്!! 2000 പാക് സൈനികര്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്; പിഒകെയില്‍ തമ്പടിക്കും
താലിബാനുമായുളള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. വിദേശീയകരുടെ വാഹനങ്ങളെയാണ് തങ്ങൾ ലക്ഷ്യംവെച്ചതെന്ന് താലിബാൻ വ്യക്തമാക്കി. താലിബാനുമായി മധ്യസ്ഥ ശ്രമം നടത്തിക്കൊണ്ടിരുന്ന അമേരിക്കൽ പ്രതിനിധി സൽവേ ഖലീൽസാദ് അഫ്ഗാനിസ്ഥാനിൽ എത്തിയിരുന്നു. യുഎസ്- താലിബാൻ സമാധാന ചർച്ചകളുടെ വിശദാംശങ്ങൾ അഫ്ഗാൻ സർക്കാരിനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ധാരണാപത്രത്തിൽ അമേരിക്കൻ പ്രസിഡന്റ ഒപ്പു വയ്ക്കുന്നതോടെ 18 വർഷം നീണ്ടു നിന്ന പോരാട്ടങ്ങൾ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം സമാധാന ശ്രമങ്ങൾക്കിടയിലും താലിബാന്റെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത് അഫ്ഗാൻ സർക്കാരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കരാർ അമിത വേഗത്തിൽ മുന്നോട്ട് പോവുകയാണെന്നും ദുർഘടമായ ദിനങ്ങളാകും വരാനിരിക്കുന്നതെന്നും പ്രസിഡന്റിന്റെ ഉപദേഷ്ടാവ് വഹീദ് ഒമർ പറഞ്ഞു. മുൻപ് നടന്ന കരാറുകളിൽ നിന്നും ഇപ്പോഴത്തേത് പോലെ അഫ്ഗാൻ സർക്കാരിനെ മാറ്റി നിർത്തി, ഉടമസ്ഥാവകാശം ഇല്ലാത്തിടത്ത് സുരക്ഷയുമില്ല. അതേസമയം അതേസമയം സമാധാന ചർച്ചകളെ അവസരമായാണ് സർക്കാർ ഇപ്പോഴും കാണുന്നതെന്നും വഹീദ് ഒമർ വ്യക്തമാക്കി.
അമേരിക്കയുടെ പാവയെന്ന് വിളിക്കുന്ന അഫ്ഗാൻ സർക്കാരുമായി സംസാരിക്കാൻ താലിബാൻ ഇതുവരെ തയാറായിട്ടില്ല. താലിബാനുമായി മതിയായ നിബന്ധനകളില്ലാതെ അമേരിക്ക പൂർണമായും സൈന്യത്തെ പിൻവലിച്ചാൽ അത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചേക്കുമോയെന്ന ആശങ്കയും അഫ്ഗാനിസ്ഥാനുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്ന് 5000ൽ അധികം ട്രൂപ്പ് സൈനികരെ പിൻവലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അൽഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകര സംഘടനകൾക്ക് അഫ്ഗാനിസ്ഥാനിൽ താവളം ഉറപ്പിക്കാൻ അവസരം ഒരുക്കരുതെന്നും അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.