കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാരിന്റെ ചർച്ച പൂർത്തിയായി, താങ്ങുവിലയിൽ തൊടില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി
ദില്ലി: കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഞ്ചാം വട്ട ചര്‍ച്ച പൂര്‍ത്തിയായി. ഡിസംബര്‍ 5 ശനിയാഴ്ച അടുത്ത ഘട്ട ചര്‍ച്ച നടക്കും. ദില്ലി വിഗ്യാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച നടന്നത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ പുനപരിശോധിക്കാം എന്നടതടക്കം കര്‍ഷകര്‍ മുന്നോട്ട് വെച്ച പ്രധാനപ്പെട്ട ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. വിളകള്‍ക്ക് സര്‍ക്കാര്‍ താങ്ങുവില ഉറപ്പാക്കണം എന്നുളള ആവശ്യവും സര്‍ക്കാര്‍ പരിഗണിക്കും.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ നേതൃത്വത്തിലാണ് കര്‍ഷകരുമായുളള ചര്‍ച്ച നടന്നത്. താങ്ങുവിലയില്‍ സര്‍ക്കാര്‍ തൊടില്ലെന്നും വിളകള്‍ക്കുളള താങ്ങുവിലയില്‍ മാറ്റം വരുത്തില്ലെന്നും കൃഷിമന്ത്രി ഉറപ്പ് നല്‍കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പാര്‍ലമെന്ററി സമ്മേളനം വിളിച്ച് ചേര്‍ക്കണം എന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തുറന്ന മനസ്സോടെയാണ് കര്‍ഷകരുമായി ചര്‍ച്ച നടത്തിയത് എന്ന് ചര്‍ച്ചയ്ക്ക് ശേഷം നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സര്‍ക്കാരിന് യാതൊരു വിധത്തിലുമുളള ഈഗോയും ഇല്ല. കര്‍ഷകര്‍ക്ക് പരാതികളുമായി എസ്ഡിഎം കോടതിയെ സമീപിക്കാമെന്ന് പുതിയ നിയമത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് താഴ്ന്ന കോടതിയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ ഈ വിഷയവും പരിഗണിക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.
ചര്‍ച്ചകളില്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്നും അതിനാല്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. താങ്ങുവിലയുടെ കാര്യത്തില്‍ അടക്കം പ്രത്യേക ഉത്തരവുകള്‍ ഇറക്കാമെന്നുളള സര്‍ക്കാരിന്റെ വാഗ്ദാനം കര്‍ഷകര്‍ അംഗീകരിച്ചില്ല. കേന്ദ്രവുമായുളള ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികായത് പറഞ്ഞു. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ചില സൂചനകള്‍ നല്‍കി. അത് കുഴപ്പമില്ലാത്തതാണ് എന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നതാണ് കര്‍ഷകരുടെ നിലപാട്. ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം തുടരുകയാണ്. സമരം എട്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.