ഖുശ്ബുവിനെ ബിജെപിയിൽ എത്തിച്ചത് സുരേഷ് ഗോപിയെന്ന് റിപ്പോർട്ടുകൾ, കുലുക്കമില്ലാതെ കോൺഗ്രസ്
ദില്ലി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രമുഖരെ സ്വന്തം പാളയത്തിലേക്ക് എത്തിക്കുകയാണ് ബിജെപി. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് വക്താവ് ആയിരുന്ന നടി ഖുശ്ബു സുന്ദര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ബിജെപിയെ വിമര്‍ശിച്ച ഖുശ്ബുവിന്റെ ആ മലക്കം മറിച്ചില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. ഖുശ്ബു ബിജെപിയില്‍ എത്തിയതിന് പിന്നില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി ആണെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..
സുരേഷ് ഗോപിയുടെ ഇടപെടലോ
കോണ്‍ഗ്രസില്‍ തൃപ്തയാണെന്നും മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നും പറഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് ഖുശ്ബുവിന്റെ കാലുമാറ്റം. ഉച്ചയോട് കൂടിയാണ് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയ ഖുശ്ബു ബിജെപി അംഗത്വം എടുത്തത്. കോണ്‍ഗ്രസില്‍ നിന്നും ഖുശ്ബുവിനെ ബിജെപിയില്‍ എത്തിച്ചതിന് പിന്നില്‍ സുരേഷ് ഗോപിയുടെ ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നിൽ സുരേഷ് ഗോപിയോ
മലയാള സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുളളവരാണ് ഖുശ്ബുവും സുരേഷ് ഗോപിയും. രണ്ട് പാര്‍ട്ടികളില്‍ ആണെങ്കിലും ഇരുവരും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളും കൂടിയാണ്. തമിഴ്നാട്ടില്‍ പ്രമുഖ നേതാക്കളില്ലാത്ത ബിജെപിക്ക് ഖുശ്ബുവിന്റെ വരവ് വലിയ നേട്ടമാവും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ബിജെപിയിലേക്ക് ഖുശ്ബു ചേക്കേറിയതും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ്.
കുലുങ്ങാതെ കോൺഗ്രസ്
അതേസമയം ഖുശ്ബു പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല എന്നാണ് തമിഴ്നാടിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടുറാവു പ്രതികരിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പ് വരെ നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ചിരുന്ന വ്യക്തിയാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത് എന്നും കോണ്‍ഗ്രസ് നേതൃത്വം പരിഹസിച്ചു.
കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല
താന്‍ വിമര്‍ശിച്ച് കൊണ്ടിരുന്ന ബിജെപിയില്‍ ചില സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചേര്‍ന്നതിലൂടെ തനിക്ക് പ്രത്യയശാസ്ത്രപരമായ ആത്മാര്‍ത്ഥത ഇല്ലെന്നാണ് ഖുശ്ബു തെളിയിച്ചിരിക്കുന്നത് എന്നും ഗുണ്ടുറാവു കുറ്റപ്പെടുത്തി. ഖുശ്ബു ഇത്തരത്തില്‍ ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. അതേസമയം ഖുശ്ബു ഇല്ലാത്തത് തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും ഗുണ്ടുറാവു പറഞ്ഞു.
ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാനാവില്ല
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ട്ടി പുനസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഖുശ്ബു ഒരു നടി ആയത് കൊണ്ട് മാധ്യമങ്ങള്‍ കുറച്ച് ദിവസം ഈ വിഷയം ഉയര്‍ത്തിക്കാട്ടുമെന്നും അത് കഴിഞ്ഞാല്‍ അവസാനിപ്പിക്കും എന്നും കോണ്‍ഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ഖുശ്ബു കാരണം ബിജെപിക്ക് തമിഴ്നാട്ടില്‍ ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്നും ഗുണ്ടുറാവു പറഞ്ഞു.
പരിഹാരം ഉണ്ടായില്ല
തമിഴ്നാട്ടില്‍ കടുത്ത ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് പറയുന്നു. താന്‍ കോണ്‍ഗ്രസ് വിട്ടതിന് സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നാണ് ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം പ്രതികരിച്ചത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അടക്കം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായില്ലെന്നും നടി പറഞ്ഞു.
ആളുകളെ ഒതുക്കുകയാണ്
ജനങ്ങളുമായി ബന്ധമില്ലാത്ത, പൊതുജന സമ്മതി ഇല്ലാത്ത ചില നേതാക്കളാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് എന്നും തന്നെപ്പോലെ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആളുകളെ ഒതുക്കുകയാണ് എന്നും ഖുശ്ബു സോണിയാ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആരോപിച്ചിരുന്നു. താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്തെങ്കിലും സാമ്പത്തിക ലാഭത്തിനോ പ്രശസ്തിക്കോ വേണ്ടി അല്ലെന്നും ഖുശ്ബു രാജിക്കത്തിൽ പറയുന്നു.