ലൈംഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോഗിച്ച് നടികർ സംഘം; നടി രോഹിണി അധ്യക്ഷ
ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താര സംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോഗിച്ചു. നടി രോഹണിയെ കമ്മിറ്റി അധ്യക്ഷയായി നിയോഗിച്ചു.
2019 മുതൽ താര സംഘടനയായ നടികർ സംഘത്തിൽ ആഭ്യന്തര സമിതി പ്രവർത്തിക്കുന്നുണ്ടെങ്കിലും പ്രവർത്തനം സജീവമായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ആഴ്ച ചേർന്ന യോഗത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.

ലൈംഗികാതിക്രമം നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് സിനിമയിൽ നിന്ന് വിലക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതടക്കമുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉൾപ്പെടുത്തി നടകർ സംഘം പ്രമേയം പാസാക്കിയിരുന്നു.
നടികർ സംഘവും അതിന്റെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയിം ( ജി എസ് ഐ സി സി ) ചെന്നൈയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും ഇരകളാവുന്ന ആളുകൾക്ക് പിന്തുണ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ പ്രമേയങ്ങളാണ് യോഗം പാസാക്കിയത്.
പരാതി അന്വേഷണത്തിന് ശേഷം ശരിയാണെന്ന് ബോധ്യപ്പെട്ടാൽ സിനിമ മേഖലയിൽ ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കണമെന്നതാണ് സമിതി പാസാക്കിയ പ്രമേയങ്ങളിൽ പ്രധാനം. ഈ ശുപാർശ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൈമാറും. പരാതിയുമായി എത്തുന്നവർക്ക് നിയമ സഹായം നൽകുമെന്ന് കമ്മിറ്റി അറിയിച്ചു. ഏഴ് പ്രമേയങ്ങളാണ് യോഗത്തിൽ നടികർ സംഘം പാസാക്കിയത്.
ആരോപണ വിധേയർക്ക് ആദ്യം മുന്നറിയിപ്പ് നൽകുമെന്നും അതിന് ശേഷം പരാതിയിൽ കഴമ്പുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രമേയത്തിൽ പറയുന്നു. പരാതികൾ ഉള്ളവർ മാധ്യമങ്ങൾക്ക് മുന്നിൽ പോകുന്നതിന് പകരം കമ്മിറ്റിയെ നേരിട്ട് അറിയിക്കണമെന്നും അഭിനേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരെ യൂട്യൂബ് ചാനലുകൾ സംപ്രേക്ഷണം ചെയ്യുന്ന ആക്ഷേപകരമോ അപകീർത്തികരമോ ആയ ഉള്ളടക്കത്തിനെതിരെ സൈബർ ക്രൈം പരാതികൾ നൽകാൻ ആഗ്രഹിക്കുന്നവരെ പൂർണമായി പിന്തുണയ്ക്കും. ജി എസ് ഐ സി സിയുടെ പ്രവർത്തനങ്ങൾ നടികർ സംഘം നേരിട്ട് നിരീക്ഷിക്കുമെന്നും ഇതിൽ പറയുന്നു.












Click it and Unblock the Notifications